ഓപ്പറേഷൻ സമുദ്രസേതുവിൽ മാലിയിൽ നിന്ന് കൂടുതൽ പ്രവാസികൾ കൊച്ചിയിലെത്തി. നാവിക സേനയുടെ ഐഎൻസ് ജലാശ്വയിൽ 578 പേരാണ് 11 മണിയോടെ കൊച്ചിയിലെത്തിയത്. മൂന്നാം തവണയാണ് നാവിക സേന കപ്പലിൽ പ്രവാസികൾ കേരളത്തിൽ എത്തുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് മാലിയിൽ നിന്ന് ആദ്യ കപ്പൽ എത്തിയത്. ഐഎൻഎസ് ജലാശ്വയുടെ രണ്ടാം ദൗത്യം ആണിത്. ഇന്നെത്തുന്ന 578 പേരിൽ 20 പേർ ഒഴികെ എല്ലാവരും മലയാളികളാണ്. സംസ്ഥാനത്തെ 14 ജില്ലകളിലെയും ആളുകൾ ഇതിലുണ്ട്. ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലക്കാരാണ്. തെലങ്കാന, ലക്ഷദ്വീപ് എന്നിവടങ്ങളിൽ നിന്നുള്ളവരുടെ കപ്പലിലുണ്ട്.
കൊച്ചി വെല്ലിംഗ്ടൺ ഐലന്റിലെ സാമുദ്രിക ക്രൂയീസ് ടെർമിനലിലാണ് കപ്പൽ അടുപ്പിച്ചത്. യാത്രക്കാരെ 3 ക്ലസ്റ്ററുകളായി തിരിച്ച് ഘട്ടം ഘട്ടമായാണ് പുറത്തെത്തിയത്. രോഗലക്ഷണങ്ങളുള്ളവരെയാണ് ആദ്യം കപ്പലിൽ നിന്ന് പുറത്തിറക്കിയത് തുടർന്ന് ഗർഭിണികൾ കുട്ടികൾ വയോധികർ എന്നിവരെ തെൽമൽ പരിശോധനക്ക് വിധേയരാക്കി. ജില്ല തിരിച്ച് ഇവരെ കെഎസ്ആർടി ബസുകളിൽ വീടുകളിലേക്ക് ക്വാറന്റൈനിൽ അയച്ചു.