തിരുവനന്തപുരം: ഉംപുൻ ചുഴലിക്കാറ്റ് കൂടുതൽ തീവ്രമായി ബംഗാൾ തീരത്തേക്ക് നീങ്ങുന്നത്തിന്റെ പശ്ചാത്തലത്തില്‍ അതിന്റെ സ്വാധീന ഫലമായി കേരളത്തിലും കാറ്റും മഴയും ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തലസ്ഥാന ജില്ലയൊഴികെയുള്ള 13 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തീരപ്രദേശങ്ങളിലുള്ളവര്‍, കടലാക്രമണ സാധ്യതയുള്ള സ്ഥലങ്ങളിലെ താമസക്കാര്‍, താഴ്വരകളിലും, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ഇടങ്ങളിലും താമസിക്കുന്നവര്‍, പുഴയോരത്ത് താമസിക്കുന്നവര്‍ തുടങ്ങിയവര്‍ ജാഗ്രത പാലിക്കണം.
മത്സ്യ ബന്ധനത്തിനു പോകുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ രണ്ടുദിവസങ്ങളിലായുള്ള യെല്ലോ അലര്‍ട്ട് ഗൌരവത്തിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് യെല്ലോ അലര്‍ട്ട്. ആദ്യ ദിവസം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.