മലങ്കര ഓർത്തഡോക്സ് സഭയിലെ മൂന്ന് വൈദികരെ ആത്മീയ ചുമതലകളിൽ നിന്ന് പുറത്താക്കി. ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനത്തില്‍പ്പെട്ട ഫാദർ വർഗീസ് മർക്കോസ്, ഫാദർ വർഗീസ് എം. വർഗീസ്, ഫാദർ റോണി വർഗീസ് എന്നിവരെയാണ് ആത്മീയ ചുമതലകളിൽ നിന്ന് പുറത്താക്കിയത്. സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണത്തിന്മലാണ് നടപടി. അനാശാസ്യം, പണമിടപാട്, ആത്മഹത്യാ പ്രേരണ എന്നീ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉന്നയിച്ചിരുന്നത്. മൂന്ന് വൈദികർക്കെതിരെയും സഭാ വിശ്വാസികളാണ് പരാതിക്കാർ.
സഭാ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോക്ടർ യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തയാണ് വൈദികർക്കെതിരെ നടപടി എടുത്തത്. വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ടിനെതിരെ പണമിടപാട് അടക്കമുള്ള ആരോപണങ്ങള്‍ ഉണ്ടായിരുന്നു. വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട പരാതിയും ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. ഇയാൾക്കെതിരെ കോട്ടയം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്. ഫാ. വര്‍ഗീസ് എം.വര്‍ഗീസ് ചക്കും ചിറയിലിനെ കഴിഞ്ഞ ദിവസം വാകത്താനത്ത് അനാശാസ്യം ആരോപിച്ച് വിശ്വാസികള്‍ ചാപ്പലില്‍ തടഞ്ഞുവച്ചിരുന്നു. വൈദികരെ പുറത്താക്കിക്കൊണ്ടുള്ള മെത്രാപ്പൊലീത്തായുടെ അറിയിപ്പ് ഞായറാഴ്ച പള്ളികളില്‍ വായിക്കുമെന്നാണ് വിവരം.