അമേരിക്കയിലും കാനഡയിലും ബേബി പൗഡർ വിൽക്കുന്നത് നിർത്തുകയാണെന്ന് ഹെൽത്ത് കെയർ ഭീമനായ ജോൺസൺ ആന്‍റ് ജോൺസൺ. ബേബി പൗഡറില്‍ കാന്‍സറിന് കാരണാവുന്ന മാരകമായ രാസവസ്തുക്കള്‍ ഉണ്ടെന്ന് ആരോപിച്ച് അമേരിക്കയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്പനിക്കെതിരെ ആയിരക്കണക്കിന് കേസുകള്‍ നിലവിലുണ്ട്. അവയില്‍ ചിലതില്‍ ജെ&ജെ-ക്കെതിരെയുള്ള കുറ്റം തെളിയുകയും കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരം ഈടാക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍, നോര്‍ത്ത് അമേരിക്കയില്‍ ബേബി പൌഡര്‍ ആവശ്യമുള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അതുകൊണ്ടാണ് വില്‍പന നിര്‍ത്തുന്നതെന്നുമാണ് കമ്പനിയുടെ വിശദീകരണം.
ജോണ്‍സണ്‍ & ജോണ്‍സന്റെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 33,000 ബോട്ടില്‍ ബേബി പൗഡറുകള്‍ അവര്‍ തിരിച്ചുവിളിച്ചിരുന്നു. കാന്‍സറിന് കാരണാവുന്ന മാരകമായ ആസ്ബസ്‌റ്റോസ് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. പല കോടതികളിലായി 16000 കേസുകളാണ് കമ്പനി നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഉല്‍പന്നത്തിന്റെ ഗുണനിലവാരത്തിലും സുരക്ഷയിലും ആത്മവിശ്വാസമുണ്ടെന്നും അത് കോടതിയില്‍ തെളിയിക്കുമെന്നും ജെ&ജെ അവകാശപ്പെടുന്നു.