തൃശ്ശൂർ ചാവക്കാട് കൊവിഡ് ബാധിച്ച് മരിച്ച കദീജ കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്കാരം. രാവിലെ 7 മണയോടെ ചാവക്കാട് താലൂക്ക് ആശുത്രിയിൽ നിന്ന് മൃതദേഹം ശ്മശാനത്തിൽ എത്തിച്ചു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം 5 പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ഇവർ സുരക്ഷാമാനദണ്ഡ പ്രകാരമുള്ള പിപിഇ കിറ്റ് ധരിച്ചിരുന്നു. അടുത്ത ബന്ധുക്കൾ ദൂരെ മാറിനിന്ന് ചടങ്ങിന് സാക്ഷികളായി. കൊവിഡ് ബാധിച്ച് കദീജ കുട്ടി ഇന്നലെ വൈകീട്ടാണ് മരിച്ചത്.
മഹാരാഷ്ട്രയിൽ നിന്ന് ബന്ധുക്കളോടൊപ്പം 4 ദിവസം മുമ്പാണ് കാർ മാർഗം ഇവർ കേരളത്തിൽ എത്തിയത്. ആരോഗ്യ നില മോശമായതിനെ തുടർന്ന് ബുധനാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്കൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന മകൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ പാലക്കാട് നിരീക്ഷണത്തിലാണ്. കദീജ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവറെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.