സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് . ഈ ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ഉച്ചക്ക് ശേഷം പുറത്തിറക്കിയ ബുള്ളറ്റിനിലാണ് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യതയുണ്ടെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ഞായറാഴ്ച മലപ്പുറം, ആലപ്പുഴ ജില്ലകളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 25 ആം തിയ്യതി മലപ്പുറം, വയനാട് ജില്ലകളിലും, 26 ആം തിയ്യതി കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ രാത്രി തിരുവനന്തപുരം ജില്ലയിൽ മഴ കനത്ത നാശനഷ്ടം വിതച്ചിരുന്നു. അർദ്ധ രാത്രി ആരംഭിച്ച മഴ പുലർച്ചവരെ നീണ്ടു നിന്നു. തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറി. അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശത്തുണ്ടായ കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. അരുവിക്കര ഡാമിന്റെ 5 ഷട്ടറുകൾ തുറന്നു. കാട്ടാക്കട കുറ്റിച്ചൽ പ്രദേശം പുലർച്ചെ 3 മണിയോടെ വെള്ളത്തിൽ മുങ്ങി. നാട്ടുകാരാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തിയത്. കിള്ളിയാർ കരകവിഞ്ഞതോടെ നെടുമങ്ങാട് പത്താൻകല്ല് പ്രദേശങ്ങൾ വെള്ളത്തിന് അടിയിലായി.