വിദേശത്ത് ഇന്ത്യയിൽ എത്തുന്നവർക്ക് 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ മതിയെന്ന് കേന്ദ്ര സർക്കാർ. ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈന് ശേഷം അടുത്ത 7 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ആഭ്യന്തര-വിദേശ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്ര സർക്കാർ ക്വാറന്റൈൻ സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം ഇറക്കിയത്. കേരളം ഈ രീതിയിലുളള ക്വാറന്റൈൻ ആണ് നടപ്പാക്കി വരുന്നത്.ഈ രീതി ഇപ്പോൾ കേന്ദ്രസർക്കാർ കൂടി അംഗീകരിക്കുകയാണ്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി യാത്ര ചെയ്യുന്നവർ ഇന്ത്യയിൽ 14 ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിയാമെന്ന് എഴുതി നൽകണം. ഇന്ത്യയിൽ 7 ദിവസം മുതൽ 14 ദിവസം വരെ നിരീക്ഷിക്കുകയും രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽ വീടുകളിലേക്ക് മാറ്റുകയും ചെയ്യും. തുടർന്ന് ഏതെങ്കിലും തരത്തിൽ രോഗലക്ഷണം കണ്ടാൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം.
അതേസമയം വിദേശത്ത് നിന്ന് എത്തുന്ന ഗർഭിണികൾ, ഗുരുതരമായ മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവർക്ക് 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. ആരോഗ്യ സേതു ആപ്പ് ഇവർ നിർബന്ധമായും ഡൗൺ ലോഡ് ചെയ്യണം. ആഭ്യന്തര വിമാനയാത്രക്കാർ, ട്രെയിൻ യാത്രക്കാർ, അന്തർസംസ്ഥാന യാത്രക്കാർ എന്നിവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നും മാർഗനിർദ്ദേശത്തിലുണ്ട്. ആഭ്യന്തര വിമാനയാത്രക്കാർക്ക് ക്വാറന്റൈൻ നിർബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ തീരുമാനമാണ് പുതിയ മാർഗനിർദ്ദേശത്തിലൂടെ തിരുത്തൽ വരുത്തിയിട്ടുണ്ട്.