ഉത്തർപ്രദേശിലെ സിതാപുർ ജില്ലയിൽ വിഷവാതകം ശ്വസിച്ച് ഏഴു ഫാക്ടറി തൊഴിലാളികൾ മരിച്ചു. ഇവരിൽ 3 പേർ കുട്ടികളാണ്. മരിച്ചവരിൽ 5 പേർ ഒരേ കുടുംബത്തിലുള്ളവരാണ്. കാർപ്പറ്റ് നിർമ്മാണ ഫാക്ടറിക്കും ആസിഡ് ഫാക്ടറിക്കും ഇടയിലെ പൈപ്പ് ലൈനിൽ നിന്നാണ് വിഷവാതകം ചോർന്നത്. ഫാക്ടറിക്ക് സമീപം നിരവധി കന്നുകാലികളെയും കോഴികളെയും നായകളെയും ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്. ബിസ്വാൻ പൊലീസ് സർക്കിളിലാണ് സംഭവം.
സംഭവത്തെത്തുടർന്ന് പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ഒരറിയിപ്പുണ്ടാകുംവരെ പ്രദേശത്തേക്ക് പ്രവേശിക്കരുതെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. പൈപ്പിന്റെ ചോർച്ച അടക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പൊലീസും ഫോറൻസിക് സംഘവും പ്രദേശത്ത് പരിശോധന നടത്തി. കുടിവെള്ളത്തിലും വിഷം കലർന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്തെ മറ്റ് ഫാക്ടറികളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനക്ക് ശേഷം മാത്രമെ മറ്റ് ഫാക്ടറികൾ തുറക്കാൻ അനുവദിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപവീതം യു.പി. സർക്കാർ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.