ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ ലഡാക്ക് മേഖലയില്‍ ഇരു രാജ്യങ്ങളും സൈനിക വിന്യാസം വര്‍ധിപ്പിച്ചതോടെയാണ് ആശങ്കകള്‍ ഉടലെടുത്തത്. കരസേനാ മേധാവി ജനറൽ എം.എം. നരവനെ സ്ഥിതിഗതികൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ ധരിപ്പിച്ചു. പാങോങ് ട്‌സൊ മേഖലയിലും ഗല്‍വാന്‍ വാലിയിലും ഇന്ത്യ സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചൈന ഇവിടെ നേരത്തെതന്നെ 2000-2500 സൈനികരെ അധികമായി വിന്യസിച്ചിരുന്നു.
നിയന്ത്രണരേഖയിൽ നാലിടങ്ങളിലാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ നേർക്കുനേർ വരുന്നത്. സംഘർഷം കുറക്കാന്‍ പ്രാദേശിക സൈനിക കമാൻഡർമാരുൾപ്പെടെ നിരവധി തവണ ചർച്ചകൾ നടത്തിയിട്ടും ഫലം കണ്ടില്ല. കിഴക്കന്‍ ലഡാക്കില്‍ ഇരു സൈന്യവും നേര്‍ക്കുനേര്‍ വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവിഭാഗവും ഇരുമ്പ് വടിയും കല്ലുമുപയോഗിച്ച് ഏറ്റുമുട്ടിയെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്.
ഇതിനിടെ, ഏതാനും സൈനികരെ ചൈന തടവിലാക്കിയെന്ന റിപ്പോർട്ടുകൾ ഇന്ത്യ തള്ളി. പരമാധികാരമുള്ള പ്രദേശങ്ങളിലെ റോഡ് നിർമാണം ചൈനയുടെ സമ്മർദത്തിനു വഴങ്ങി നിർത്തേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. 73 ദിവസം നീണ്ടുനിന്ന 2017ലെ ദൊക്ലാം സംഘർഷത്തേക്കാൾ കടുത്തതായിരിക്കും ലഡാക്കിലേതെന്ന് ചൈനീസ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.