ബെവ്‌ക്യൂ ആപ്പിൽ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്എംഎസ് അടക്കമുള്ള ടോക്കണ്‍ നിരക്കായ അമ്പത് പൈസ ബവ്‌കോയ്ക്കാണെന്ന സര്‍ക്കാര്‍ വാദം നുണയാണെന്നാണ് അദ്ദേഹം പറയുന്നത്. ബവ്റിജസ് കോർപ്പറേഷൻ പറഞ്ഞത് കളവാണെന്ന് തെളിയിക്കുന്ന രേഖകൾ അദ്ദേഹം പുറത്തുവിടുകയും ചെയ്തു. കമ്പനിയെ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക് തിരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഓരോ ടോക്കണും വാങ്ങുന്ന 50 പൈസ ആദ്യം തന്നെ ആപ്ലിക്കേഷന്‍ തയ്യാറാക്കിയ ഫെയര്‍ കോഡ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് ബെവ്‌കോ നല്‍കും. ഈഅമ്പത് പൈസയാണ് പിന്നീട് ബാറുകാരില്‍ നിന്ന് ഈടാക്കുന്നത് - പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇത് വ്യക്തമാക്കുന്ന ബാറുകാരുമായുള്ള കരാറിന്‍റെ രേഖയാണ് അദ്ദേഹം പുറത്തുവിട്ടത്. ഇത് മറച്ച് വച്ചാണ് ബവ്‌കോക്കാണ് അമ്പത് പൈസ ലഭിക്കുന്നതെന്ന അടിസ്ഥാന രഹിതമായ അവകാശവാദം ബവ്‌കോ ഉയര്‍ത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
'ബെവ്‌കോ ആപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കള്ളക്കളി ഇതോടെ വ്യക്തമാവുകയാണ്. അത് കൊണ്ട് തന്നെ ടെക്‌നിക്കല്‍ ബിഡിന് ശേഷം നടന്ന പരിശോധനയിലൂടെ ഫെയര്‍കോഡ് എന്ന കമ്പനിക്ക് ടെന്‍ഡര്‍ ലഭിച്ചതില്‍ ദുരൂഹതയേറുകയാണ്' എന്നും ചെന്നിത്തല ആരോപിച്ചു. ഓൺലൈൻ മദ്യവിൽപനയ്ക്കുള്ള ബെവ്കോ ആപ്പ് ഇന്നോ നാളെയോ ഒഫീഷ്യൽ ലോഞ്ചിന് തയ്യാറായേക്കും എന്ന വാർത്തകൾക്കിടെയാണ് ഓൺലൈൻ മദ്യവിൽപനയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.