കൊവിഡ് പ്രതിരോധത്തിന് മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നത് നിർത്തലാക്കിയതായി ലോകാരോഗ്യ സംഘടന. മുൻകരുതലിന്‍റെ ഭാഗമായി നിരവധി രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ഡബ്ല്യൂ.എച്.ഒ പറയുന്നത്. അടുത്തിടെ നടത്തിയ ഒരു മെഡിക്കൽ പഠനത്തില്‍ ഹൈഡ്രോക്സിക്ലോറോക്വിൻ നല്‍കിയ രോഗികളില്‍ ഉയര്‍ന്ന മരണനിരക്ക് ശ്രദ്ധയില്‍പെട്ടതോടെയാണ് ഇത്തരമൊരു തീരുമാനം.
കൊവിഡ് വരാതിരിക്കാന്‍ താന്‍ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കാറുണ്ടെന്നു അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് പറഞ്ഞിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതടക്കമുള്ള പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടാണ് ട്രംപ് ജനങ്ങളോട് ഈ മരുന്ന് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ നില്‍ക്കുന്നതിനെതിരെയും ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി പ്രോഗ്രാം മേധാവി രംഗത്തെത്തി. നിയന്ത്രണങ്ങള്‍ ഇല്ലാതായാല്‍ കൂടുതല്‍ ഭീതിതമായ വൈറസിന്‍റെ രണ്ടാംവരവ് ഉണ്ടാകുമെന്നാണ് മൈക്ക് റയാൻ പറഞ്ഞത്.
കൊറോണ വൈറസ് രോഗികൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നല്‍കുന്നതുകൊണ്ട് യാതൊരു ഗുണവുമില്ലെന്ന് മെഡിക്കൽ ജേണലായ 'ദി ലാൻസെറ്റ്' കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. കൂടാതെ ഈ മരുന്ന് കഴിക്കുന്ന രോഗികള്‍ക്കിടയില്‍ മരണനിരക്ക് കൂടുതലാണെന്നും പഠനം വ്യക്തമാക്കിയിരുന്നു. ഹൈഡ്രോക്സിക്ലോറോക്വിൻ മലേറിയയ്ക്കും ല്യൂപ്പസ് അല്ലെങ്കിൽ ആർത്രൈറ്റിസ് പോലുള്ള രോഗങ്ങൾക്കും ഫലപ്രദമാണ്. പക്ഷേ കോവിഡ് ചികിത്സക്ക് അത് ഉപയോഗിക്കാന്‍ പറ്റുമോ എന്ന് ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല.