കൊല്ലം അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് വിട്ടുനൽകി. കൊല്ലം ശിശുക്ഷേമ സമിതിയാണ് കുട്ടിയെ കൈമാറാൻ തീരുമാനം എടുത്തത്. അടൂരിൽ നിന്ന് പൊലീസ് എത്തിയാണ് കുട്ടിയെ ഏറ്റെടുത്തത്. കേസിലെ പ്രതി സൂരജിന്റെ അമ്മയെയും കുട്ടിയെയും കാണാനില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ കുട്ടിയെ വീട്ടിൽ എത്തിക്കുകയായിരുന്നു.
പതിമൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ഉത്രയും കുടുംബം ആവശ്യം ഉന്നയിച്ചിരുന്നു. വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ ഉത്രയുടെ വീട് സന്ദർശിച്ചപ്പോൾ മാതാപിതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഷാഹിദ കമാൽ വിഷയത്തിൽ ഉടൻ തീരുമാനം എടുക്കാൻ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെടുകയായിരുന്നു. ഉത്ര മരിച്ചതിന് ശേഷം ഭർത്താവ് സൂരജിന്റെ സംരക്ഷണയിലാണ് കുട്ടികഴിഞ്ഞിരുന്നത്. സൂരജിന്റെ വീട്ടുകാർക്കും ക്രിമിനൽ മനോഭാവമുണ്ടെന്ന് ഉത്രയുടെ വീട്ടുകാർ ആരോപിച്ചിരുന്നു.