അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയെ കടിച്ചത് മൂർഖൻ തന്നെയെന്ന് വ്യക്തമായി. കടിച്ച പാമ്പിന്റെ ജഡം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. പാമ്പിന്റെ വിഷപ്പല്ലും മാസാവശിഷ്ടങ്ങളും പോസ്റ്റ്മോർട്ടത്തിനിടെ ശേഖരിച്ചു. ഇത് അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. പാമ്പിന്റെ നീളം 152 സെന്റീമീറ്ററാണ്. 0.06 സെന്റീമീറ്ററാണ് വിഷപ്പല്ലിന്റെ നീളം. കൊല്ലാൻ ശേഷിയുള്ള ഉഗ്രവിഷമുള്ള പാമ്പാണെന്ന് പോസ്റ്റ്മോർട്ടത്തിൽ അന്വേഷണ സംഘം കണ്ടെത്തി. പാമ്പിന്റെ അവശിഷ്ടം വിശദപരിശോധനക്കായി ചെന്നൈയിലോ ഹൈദരാബാദിലേക്കോ അയക്കും. കേസിലെ കുറ്റപത്രം 90 ദിവസത്തിനുള്ളിൽ കോടതിയിൽ സമർപ്പിക്കും. ഇത് സംബന്ധിച്ച് നിർദ്ദേശം ഡിജിപി അന്വേഷണ സംഘത്തിന് നൽകി.
പ്രതി സൂരജിനെയും സുഹൃത്തിനെയും കോടതി നാല് ദിവത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പുനലൂർ കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. ഉത്ര കൊല്ലപ്പെട്ട സൂരജിന്റെ വീട്ടിൽ എത്തിച്ച് പ്രതികളെ തെളിവെടുക്കും. കൊല്ലം അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് വിട്ടുനൽകി. കൊല്ലം ശിശുക്ഷേമ സമിതിയാണ് കുട്ടിയെ കൈമാറാൻ തീരുമാനം എടുത്തത്. അടൂരിൽ നിന്ന് പൊലീസ് എത്തിയാണ് കുട്ടിയെ ഏറ്റെടുത്തത്. കേസിലെ പ്രതി സൂരജിന്റെ അമ്മയെയും കുട്ടിയെയും കാണാനില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ കുട്ടിയെ വീട്ടിൽ എത്തിക്കുകയായിരുന്നു. പതിമൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ഉത്രയും കുടുംബം ആവശ്യം ഉന്നയിച്ചിരുന്നു. വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ ഉത്രയുടെ വീട് സന്ദർശിച്ചപ്പോൾ മാതാപിതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഷാഹിദ കമാൽ വിഷയത്തിൽ ഉടൻ തീരുമാനം എടുക്കാൻ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെടുകയായിരുന്നു. ഉത്ര മരിച്ചതിന് ശേഷം ഭർത്താവ് സൂരജിന്റെ സംരക്ഷണയിലാണ് കുട്ടികഴിഞ്ഞിരുന്നത്. സൂരജിന്റെ വീട്ടുകാർക്കും ക്രിമിനൽ മനോഭാവമുണ്ടെന്ന് ഉത്രയുടെ വീട്ടുകാർ ആരോപിച്ചിരുന്നു.