അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ വിജിലൻസ് ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലൻസ് കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. വിജിലൻസ് കേസിൽ കഴമ്പുണ്ടെന്നും ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തമിഴ്നാട്ടിലെ രാജപാളയത്ത് അനധീകൃതമായി ഭൂമി വാങ്ങിയെന്നാണ് വിജിലൻസ് കേസ്. കേസ് അടിയന്ത്രമായി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസാണ് ഹൈക്കോടതിയെ സമീപിച്ചത്. നാളെ ജേക്കബ് തോമസ് വിരമിക്കുന്ന സാഹചര്യത്തിൽ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം.
ഭൂമി ഇടപാട് സംബന്ധിച്ച് ആധാരമടക്കമുള്ള രേഖകൾ പരിശോധിച്ചതിൽ ജേക്കബ് തോമസിനെതിരായ കേസിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും അന്വേഷണവുമായി വിജിലൻസിന് മുമ്പോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. കേസിൽ ഇതുവരെയുള്ള അന്വേഷണ നടപടികളും തെളിവുകളും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടു. ഈ റിപ്പോർട്ട് ലഭിച്ചശേഷം കേസ് റദ്ദാക്കണമെന്ന ജേക്കബ് തോമസിന്റെ ഹർജിയിൽ കോടതി അന്തിമ തീരുമാനം എടുക്കും.