ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഒരു മൂന്നാം കക്ഷിയുടെ “ഇടപെടൽ” ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് ബീജിംഗ്. പ്രശ്നം പരിഹരിക്കാന്‍ താന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ചര്‍ച്ചയിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും കഴിയുമെന്ന് ട്രംപിന്റെ മധ്യസ്ഥത നിരസിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു.
ഇന്ത്യയുടെ സേനാവിഭാഗങ്ങളും ചൈനയുടെ സേനാ തലവന്മാരും നയതന്ത്രപ്രതിനിധികളും തമ്മില്‍ വിഷയത്തില്‍ ധാരണയായെന്നും വിഷയങ്ങള്‍ പരിഹരിക്കാനുള്ള ശക്തമായ സംവിധാനം ഇരുരാജ്യങ്ങള്‍ക്കുമുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ഇന്ത്യയും ചൈനയും ഒന്നിച്ചുനിന്നാൽ ഏഷ്യയിൽ അമേരിക്കൻ താൽപ്പര്യങ്ങൾ നടക്കില്ലെന്ന് മനസിലാക്കിയാണ് ട്രംപിന്റെ ഇടപെടലുകളെന്ന് ചൈനീസ് പത്രം ഗ്ലോബൽ ടൈംസ് കുറ്റപ്പെടുത്തി.
അതേസമയം, അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് ഒട്ടും അയവുവന്നിട്ടില്ല. സൈനിക വിന്യാസവും നിരീക്ഷണവും ഇരുരാജ്യങ്ങളും വർധിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും ഉന്നത നേതൃത്വങ്ങള്‍ തമ്മില്‍ പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്.