അനിൽ അംബാനി 716 കോടി രൂപ ചൈനീസ് ബാങ്കുകൾക്ക് നൽകണമെന്ന് ബ്രിട്ടീഷ് കോടതി. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ചൈനീസ് ബാങ്കുകൾ നൽകിയ കേസിലാണ് കോടതിയുടെ ഉത്തരവ്. അംബാനി ആറാഴ്ചക്കുള്ളിൽ പണം നൽകണമെന്ന് ഇടക്കാല വിധിയിൽ കോടതി നിർദ്ദേശിച്ചു. കേസിൽ വാദം പൂർത്തിയാകും വരെ തുക കോടതിയിൽ കെട്ടിവെക്കണം.
അനിൽ അംബാനി കടമെടുത്ത 48606 കോടി രൂപ ആവശ്യപ്പെട്ടാണ് ചൈനീസ് ബാങ്കുകൾ ബ്രിട്ടീഷ് കോടതിയെ സമീപിച്ചത്. ഇൻഡസ്‌ട്രിയൽ ആൻഡ് കൊമേഴ്‌ഷ്യൽ ബാങ്ക് ഓഫ് ചൈനയുടെ മുംബൈ ശാഖയും, ചൈന ഡെവലപ്‌മെന്റ് ബാങ്കും, എക്‌സിം ബാങ്ക് ഓഫ് ചൈനയുമാണ് കേസ് നൽകിയത്.
പാപ്പരാണെന്ന അനിൽ അംബാനിയുടെ വാദം കോടതി തള്ളി. അംബാനി ഇന്ത്യയിൽ പാപ്പർ ഹർജി നൽകിയിട്ടുണ്ടോ എന്ന് ജഡ്‌ജി ആരാഞ്ഞപ്പോൾ ഇല്ല എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ സമ്മതിച്ചു. 11 ആഡംബര കാറുകളും സ്വകാര്യ ജെറ്റും യാട്ടും ആഡംബര വീടുകളുമുള്ള അംബാനി പാപ്പരാണെന്ന വാദം ബാങ്കുകളുടെ അഭിഭാഷകർ തള്ളി. തുടർന്ന് കേസ് അന്തിമ വിധി പറയാൻ മാറ്റി.