കൊറോണ വൈറസ് ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 724 ആയി. രോഗബാധിതരുടെ എണ്ണം 34,000 കവിഞ്ഞെന്ന് ചൈന സ്ഥിരീകരിച്ചു. കൊറോണയെ നേരിടാന്‍ ജനകീയയുദ്ധത്തിന് ബെയ്ജിംഗ് നിര്‍ദേശം നല്‍കി. ചൈനയിൽ വൈറസ് ബാധയേറ്റ് അമേരിക്കൻ പൗരൻ മരിച്ചു. അമേരിക്കയില്‍ 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ജപ്പാനില്‍ പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ 61 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്നതിനിടെ ചൈനയിലെ ഹുബൈ പ്രവിശ്യയിൽ നിന്ന് എത്തിയ15 മലയാളി വിദ്യാർഥികളെ എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഇവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. ഡോക്ടർമാരുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും നിയന്ത്രണത്തിൽ ആംബുലൻസുകളിൽ ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. രോഗലക്ഷണങ്ങളില്ലെന്ന് സ്ഥിരീകരിച്ചശേഷമാകും വീടുകളിലേക്കു പോകാൻ അനുവദിക്കുക. ചൈനയിൽ നിന്ന് സിങ്കപ്പൂരിലേക്ക് യാത്രാ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഇവർ ചൈനയിലെ കുംമ്നിംഗ് വിമാനത്താവളത്തിൽ കുടുങ്ങുകയായിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് ഇവർക്ക് യാത്രാ അനുമതി ലഭിച്ചത്.
വുഹാനില്‍നിന്ന് കേരളത്തിലെത്തിയ 72 പേരില്‍ 67 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. രോഗം സ്ഥിരീകരിച്ച മൂന്നു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. കൊറോണ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചു. വൈറസ് ഭീഷണി ഒഴിഞ്ഞ സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ അറിയിച്ചു.