തീവ്രചുഴലിയായി മാറിയ 'നിസർഗ' ഇന്ന് വൈകുന്നേരത്തോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മുംബൈ, ഗുജറാത്ത് തീരങ്ങൾക്കിടയിലാകും കാറ്റ് ശക്തമായി വീശുക. മുംബൈക്ക് പുറമെ താനെ, പാൽഘർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചില നേരങ്ങളിൽ 120 കിലോമീറ്റർ വരെ വേഗതയിലുമായിരിക്കും നിസർഗ വീശിയടിക്കുക. 129 വർഷങ്ങൾക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് എത്തുന്നത്.
രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയിൽ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസർഗ. മുംബൈയിൽ നിന്ന് ഏതാണ്ട് 100 കിലോമീറ്റർ ദൂരെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് തീരം തൊടുക. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. എല്ലാവരും വീടിനകത്ത് തന്നെ ഇരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
ബംഗ്ലാദേശ് പേര് നൽകിയ 'നിസർഗ' ചുഴലിക്കാറ്റ് ഈ വർഷത്തെ രണ്ടാമത്തെയും അറബിക്കടലിലെ ആദ്യത്തെയും ചുഴലിക്കാറ്റാകും. ഇപ്പോള്‍തന്നെ, തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയുള്ള, കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യ ബന്ധനം പൂർണമായി നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച പശ്ചിമബംഗാൾ തീരത്ത് ആഞ്ഞടിച്ച ഉംപുൻ ചുഴലിക്കാറ്റിൽ നൂറ് പേരാണ് മരിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും ക്യാമ്പുകളില്‍തന്നെ കഴിയുകയാണ്.
അതേ സമയം കാലവർഷം ശക്തിയാർജിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കുള്ള സാധ്യതയുണ്ട്. മധ്യകേരളത്തിലും, വടക്കൻ കേരളത്തിലും മഴ കനത്തേക്കും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യല്ലോ അലേർട്ട്. നാളെ ആറ് ജില്ലകളിൽ യല്ലോ അലേർട്ട് ഉണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും, മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുമുണ്ട്.