ദുരിതത്തിൽ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ യു.എ.ഇയിൽ നിന്ന് കെഎംസിസി ഏർപ്പാടാക്കിയ 160 യാത്രക്കാരുമായി ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിനാണ് അനുമതി ലഭിക്കാതിരുന്നത്. അതോടെ, ഗർഭിണികളും കുട്ടികളുമടക്കം 178 യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റേണ്ടി വന്നു. രാഷ്ട്രീയ ഇടപെടലാണ് ചാർട്ടർ വിമാനം മുടക്കിയതെന്ന ആരോപണം വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നു കഴിഞ്ഞു.
ഗര്‍ഭിണികള്‍, നാട്ടില്‍ ചികില്‍സ തുടരേണ്ടവര്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റില്‍ കയറാന്‍ ഒരുങ്ങി വന്നത്. വിമാനത്തിന് യു.എ.ഇ വ്യോമയാന വകുപ്പിന്റെ അനുമതി ലഭ്യമാവാത്തതാണ് പ്രശ്നമെന്ന് കെഎംസിസി നേതാക്കൾ വ്യക്തമാക്കി. കെഎംസിസി ഷാര്‍ജ അഴീക്കോട് മണ്ഡലം കമ്മിറ്റിയാണ് വിമാനം ഏര്‍പ്പാടു ചെയ്തത്. അനുമതി ലഭിച്ചാൽ കെ.എം.സി.സി ചാർട്ടർ ചെയ്ത രണ്ട് വിമാനങ്ങളും ഇന്ന് പുറപ്പെടുമെന്നാണ് നേതാക്കൾ അറിയിക്കുന്നത്.
അതേസമയം, വന്ദേഭാരത് മിഷൻ വിമാനങ്ങളേക്കാൾ കൂടുതൽ തുക ഈടാക്കി യാത്രക്കാരെ എത്തിക്കുന്ന ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകരുത് എന്ന് ആവശ്യപ്പെട്ട് കേരളം വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചു എന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കുമാര്‍ പറഞ്ഞിരുന്നു. ഇതോടെ ചാർട്ടർ വിമാനങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ തുരങ്കംവെക്കുന്നു എന്ന ചർച്ചയും സജീവമായി.