ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ ഓഹരി വിപണി സൂചികകളില്‍ നേട്ടം രേഖപ്പെടുത്തി. ഓഹരി സൂചികകള്‍ മൂന്നുമാസത്തെ ഉയരത്തിലെത്തിയതോടെ രൂപയുടെ മൂല്യം 75.04 ലേക്കെത്തി. ഡോളറുമായുള്ള വിനിമയത്തിൽ 32 പൈസയുടെ ഉയർച്ചയാണുണ്ടായിരിക്കുന്നത്.
താമസിയാതെ മൂല്യം 74 രൂപയിലേയ്ക്ക് തിരിച്ചുകയറുമെന്നാണ് വിലയിരുത്തല്‍. സമ്പദ് ഘടന തിരിച്ചുവരുന്നതിൻെറ സൂചനയായി മറ്റു ഏഷ്യൻ കറൻസികളും ഡോളറിനെതിരെ നേട്ടമുണ്ടാക്കി. വിദേശ നിക്ഷേപകര്‍ ചൊവാഴ്ചമാത്രം 7,498.29 കോടി രൂപയാണ് രാജ്യത്തെ ഓഹരിവിപണിയിൽ നിക്ഷേപിച്ചത്.
അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദ (ജനുവരി – മാര്‍ച്ച്) കണക്കുകള്‍ പുറത്തുവരുമ്പോള്‍ 3.1 ശതമാനമാണ് രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക്. എട്ടു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാല്‍, 2019-20 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച 4.2 ശതമാനമാണ്. മുന്‍ വര്‍ഷത്തെ 6.1 ശതമാനത്തില്‍ നിന്നാണ് ഈ താഴ്ച.
രണ്ടു മാസത്തിലേറെ നീണ്ട ലോക്ക്ഡൗണും നഗര, വ്യാവസായിക കേന്ദ്രങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്കും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്നു. മറ്റ് വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ കര്‍ശനമായ ലോക്ഡൗണും കടുത്ത സാമ്പത്തിക തകര്‍ച്ചയും മൂലം ജൂണ്‍ പാദത്തില്‍ ജിഡിപിയില്‍ 45% ഇടിവുണ്ടാകുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ചൂണ്ടിക്കാട്ടിയിരുന്നു.