മനേക ഗാന്ധിയുടെ വിദ്വേഷ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാർവതി തിരുവോത്ത്. മൃഗങ്ങൾക്കെതിരേയുള്ള അക്രമങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ട പാര്‍വതി, എന്നാല്‍ ഈ വിഷയത്തിൽ ഒരു ജില്ലയെ ലക്ഷ്യം വച്ച് പുതിയ വിദ്വേഷമുണ്ടാക്കാൻ ഉപയോഗിക്കുന്നവരെക്കുറിച്ചോർത്ത് ലജ്ജ തോന്നുന്നുവെന്നും ട്വീറ്റ് ചെയ്തു. പാലക്കാട് ഗർഭിണിയായ ആന സ്ഫോടകവസ്ഥു നിറച്ച പൈനാപ്പിൾ ഭക്ഷിച്ച് ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ ട്വീറ്റുമായി മൃഗസംരക്ഷണ പ്രവർത്തകയും മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി രംഗത്ത് വന്നിരുന്നു.
'മലപ്പുറം ഇത്തരം സംഭവൾങ്ങൾക്ക് കുപ്രസിദ്ധമാണ്. പ്രത്യേകിച്ച് മൃഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ...' എന്ന അപലപനീയമായ പ്രസ്താവനയാണ് മനേക ഗാന്ധി നടത്തിയത്. നേരത്തെ ഇവിടെ വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ് ഇത്തരത്തിൽ കൊന്നൊടുക്കിയത്. സംഭവത്തിൽ സർക്കാർ ഇതുവരെ കേസെടുക്കാൻ തയാറായിട്ടില്ല തുടങ്ങിയ കല്ലുവച്ച നുണയും അവര്‍ പ്രചരിപ്പിച്ചിരുന്നു. കൂടാതെ, 'രാഹുൽ ഗാന്ധി ആ ഭാഗത്തു നിന്നുള്ള എംപിയാണ്.. എന്തുകൊണ്ട് അദ്ദേഹം ഇതുവരെ നടപടിയൊന്നും എടുത്തില്ല എന്ന ചോദ്യവും മുൻ കേന്ദ്രമന്ത്രി കൂടിയായ മനേക ഉന്നയിച്ചു.
മേയ് 25-ന് രാവിലെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാർപ്പുഴയിൽ കാട്ടാനയെ അവശനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വനപാലകര്‍ കണ്ടെത്തുമ്പോൾ വേദന സഹിക്കാനാവാതെ വനമേഖലയിലെ പുഴയില്‍ മുഖം പൂഴ്ത്തി നില്‍ക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലൂടെയാണ് കാട്ടാന ഗര്‍ഭിണി ആയിരുന്നുവെന്ന് മനസ്സിലായത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.