ആറുമാസത്തെ മോറട്ടോറിയത്തോടൊപ്പം പലിശകൂടി ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കരുതെന്ന് റിസര്‍വ് ബാങ്ക് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. വായ്പകൾക്കുള്ള പലിശ ഒഴിവാക്കിയാൽ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നും നിക്ഷേപകരെ ഇത് ബുദ്ധിമുട്ടിലാക്കുമെന്നും ആർബിഐ അറിയിച്ചു.
മൊറട്ടോറിയം കാലയളവിലും വായ്പകൾക്ക് പലിശ ഈടാക്കാൻ ബാങ്കുകൾക്ക് അനുമതി നൽകിയത് ചോദ്യം ചെയ്ത ഹർജിയിലാണ് ആർബിഐ നിലപാട് വ്യക്തമാക്കിയത്. വായ്പപലിശ ബാങ്കുകളുടെ പ്രധാനവരുമാനമാര്‍ഗമാണ്. അതുകൊണ്ടുതന്നെ പലിശ ഒഴിവാക്കുന്നത് പരിഗണിക്കാനാവില്ലെന്നാണ് ആർബിഐ-യുടെ നിലപാട്. വായ്പാ തിരിച്ചടവിനുള്ള സാവകാശം എന്നാണ് മൊറട്ടോറിയം കൊണ്ട് അർത്ഥമാക്കുന്നത്. പ്രഖ്യാപിക്കുന്ന കാലയളവിൽ വായ്പകളുടെ ഇഎംഐ തിരിച്ചടയ്‌ക്കേണ്ട ഇത് ‘ഇഎംഐ ഹോളിഡേ’ എന്നും അറിയപ്പെടുന്നു.
നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും ബാങ്കുകള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നും, പലിശ ഒഴിവാക്കിയാൽ സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്നും ആര്‍ബിഐ പറയുന്നു. മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31വരെയുള്ള വായ്പ ഗഡുഅടയ്ക്കുന്നതിനാണ് ആര്‍ബിഐ ആദ്യഘട്ടത്തില്‍ മോറട്ടോറിയം പ്രഖ്യാപിച്ചത്.