പാവപ്പെട്ട രോഗികൾക്കുള്ള കാരുണ്യ ചികിത്സാ സഹായ പദ്ധതി മുടങ്ങില്ലെന്ന് സർക്കാർ. കാരുണ്യ പദ്ധതിയിലെ പ്രതിസന്ധി പരിഹരിക്കാൻ ആരോഗ്യ സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രികൾക്ക് ചികിത്സാ ചെലവ് ആരോഗ്യ വുകപ്പ് നേരിട്ട് നൽകും. ധന വകുപ്പ് പിന്നീട് ഈപണം ആരോഗ്യ വകുപ്പിന് നൽകുന്ന തരത്തിലാണ് ക്രമീകരണം ഏർപ്പെടത്തിയിരിക്കുന്നത്. നേരത്തെ നികുതി വകുപ്പാണ് കാരുണ്യ പദ്ധതിക്ക് പണം അനുവദിച്ചിരുന്നത്. മെയ് 31 ന് പണം നൽകുന്നത് നികുതി വകുപ്പ് അവസാനിപ്പിച്ച സാഹചര്യത്തിലാണ് പദ്ധതി പ്രതിസന്ധിയിലായത്.
ആരോഗ്യ വകുപ്പ് സെക്രട്ടറി വിളിച്ച യോഗത്തിൽ നികുതി വകുപ്പ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും പങ്കെടുത്തു. നികുതി വകുപ്പ് ഉത്തരവിനെ തുടർന്ന് ചികിത്സാ സഹായ പദ്ധതി താളം തെറ്റിയിരുന്നു. ചികിത്സാ സഹായം നിലച്ചതിനെ തുടർന്ന് നിരവധി രോഗികൾ ദുരിതത്തിലായിരുന്നു.