പാലക്കാട് മണ്ണാർക്കാട് ഗർഭിണിയായ ആന ചെരിഞ്ഞതിൽ ഒരാൾ കസ്റ്റഡിയിൽ. മലപ്പുറം എടവണ്ണ സ്വദേശി വിൽസണാണ് പിടിയിലായത്. കർഷകനായ ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. വനം വകുപ്പ് ഉദ്യാഗസ്ഥരും പൊലീസും ഇയാളെ ചോദ്യം ചെയ്യുകയാണ്. രണ്ട് പേർ ഒളിവിലാണെന്ന് സൂചനയുണ്ട്. അമ്പലപ്പാറയിലെ സ്വകാര്യ തോട്ടത്തിലെ ജീവനക്കാരാണ് ഇവർ. സ്ഫോടക വസ്തുക്കൾ പഴങ്ങളിൽ നിറച്ചുള്ള കെണി ഒരുക്കിയത് ഇവരാണെന്ന് വ്യക്തമായിട്ടുണ്ട്. വന്യ ജീവികളുടെ ശല്യം രൂക്ഷമാകുമ്പോൾ ഇത്തരത്തിൽ കെണി വെക്കാറുണ്ടെന്ന് കസ്റ്റഡിയിലുള്ളയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ ആനയെ അപായപ്പെടുത്താൻ ഉദ്ദേശിച്ചല്ല കെണിവെച്ചതെന്ന് ഇവർ പറഞ്ഞു. ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. അതിന് ശേഷം ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും.
ആന ചെരിഞ്ഞതിൽ പ്രതികളെ പിടിക്കാൻ മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയിലെ തോട്ടങ്ങൾ കേന്ദ്രീകരിച്ച് സംയുക്ത അന്വേഷണ സംഘം വ്യാപകമായാണ് തെരച്ചിൽ നടത്തിയത്. സ്ഫോടക വസ്തു നിറച്ച പൈനാപ്പിളിൽ കഴിച്ച് ഗർഭിണിയായ ആന ചെരിഞ്ഞത് ദേശീയ തലത്തിൽ തന്നെ വൻ വിവാദമായിരുന്നു. മെയ് 27 നായിരുന്നു സംഭവം