ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കി. ഇതു പ്രകാരം ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ അനുവദിക്കരുത്. പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയങ്ങളില്‍ നല്‍കാന്‍ പാടില്ല. ഒരുമിച്ച് ആളുകളെ ക്ഷേതത്തില്‍ പ്രവേശിപ്പിക്കരുത്. മാസ്‌കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
പള്ളികളിലെ കൊയറും പ്രാര്‍ത്ഥനാ സംഘങ്ങളും ഒഴിവാക്കണമെന്നും പകരം, റെക്കോര്‍ഡുകള്‍ ഉപയോഗിക്കാമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. പ്രാര്‍ത്ഥന നടത്തുമ്പോള്‍ എല്ലാവരും ഉപയോഗിക്കുന്ന പൊതു പായ ഒഴിവാക്കണം. 65 വയസു കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളില്‍ പോകരുത്.
മറ്റു പ്രധാന നിര്‍ദേശങ്ങള്‍:
- ഒരുമിച്ച് ആൾക്കാരെ ആരാധനാലയത്തിലേക്ക് കടത്തിവിടരുത്.
- ആരാധനാലയത്തിന് പുറത്ത് ഉള്ള കടകളിലും ഹോട്ടലുകളിലും സാമൂഹിക അകലം വേണം.
- ആരാധനാലയത്തിന് പുറത്തേക്ക് വരാൻ പ്രത്യേക വഴി വേണം.
- വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകൾ പാടില്ല.
- ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
- പാദരക്ഷകൾ കഴിവതും വാഹനങ്ങളിൽ സൂക്ഷിക്കണം. അതിന് സാധിച്ചില്ലെങ്കിൽ പ്രത്യേകമായാണ് വയ്ക്കേണ്ടത്. ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ച് പാദരക്ഷകൾ വെയ്ക്കുന്നതിന് ശ്രദ്ധിക്കുക
- ആരാധനാലയം കൃത്യമായ ഇടവേളകളിൽ കഴുകുകയും, അണുവിമുക്തമാക്കുകയും വേണം.
- ക്യൂവിൽ സാമൂഹിക അകലം വേണം.