വടക്കൻ ആഫ്രിക്കയിലെ അൽ-ക്വൊയ്ദ നേതാവ് അബ്ദുൽമാലെക് ഡ്രൂക്ഡെലിനെ മാലിയിൽ നടത്തിയ ഓപ്പറേഷനിൽ കൊലപ്പെടുത്തിയതായി ഫ്രാൻസ്. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് സഹേലിലെ അവരുടെ പങ്കാളികളുമായി സഹകരിച്ച് ഫ്രഞ്ച് സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിലാണ് ഡ്രൂക്ക്ഡെലും അദ്ദേഹത്തിന്റെ കൂട്ടാളികളും കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി പറഞ്ഞു. മെയ് മാസത്തിൽ നടത്തിയ ഓപ്പറേഷനിൽ ഫ്രഞ്ച് സേന മാലിയിലെ മുതിർന്ന ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് കമാൻഡറെയും പിടികൂടിയിരുന്നു.
ഇസ്ലാമിക് മഗ്‌രിബിലെ (എക്യുഐഎം) അൽ-ക്വൊയ്ദയുടെ തലവൻ എന്ന നിലയിൽ, വടക്കേ ആഫ്രിക്കയിലെ എല്ലാ തീവ്രവാദ സംഘങ്ങളുടെയും ചുമതല ഡ്രൂക്ഡെലിനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, അൽ-ക്വൊയ്ദയുടെ സഹേൽ അഫിലിയേറ്റായ ജമാഅത്ത് നുസ്രത്ത് അൽ ഇസ്ലാം വല്‍-മുസ്‌ലിമിൻ (ജെഎൻഐഎം) എന്ന സംഘടനയുടേയും കമാൻഡറായിരുന്നു. പിടികൂടിയ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് കമാൻഡർ മുഹമ്മദ് മ്രബത് ഒരു മുതിർന്ന ജിഹാദിയാണെന്നും, ഗ്രേറ്റർ സഹാറ ഗ്രൂപ്പിലെ (ഐഎസ്‌ജിഎസ്) ഇസ്ലാമിക് സ്റ്റേറ്റിന്‍റെ മുതിർന്ന അംഗമാണെന്നും പാർലി വ്യക്തമാക്കി.
മെയ് 7-ന് മാലിയിലും ബുർകിന ഫാസോയിലും അൽ-ക്വൊയ്ദയുമായി തീവ്രവാദികൾ കടുത്ത ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരുന്നുവെന്ന് ഐ.എസ് വെളിപ്പെടുത്തി. ജെഎൻഐഎം തങ്ങളുടെ കേന്ദ്രങ്ങള്‍ ആക്രമിച്ചതായും ഇന്ധന വിതരണത്തെ തടഞ്ഞതായും ഐഎസ് അനുയായികളെ തടഞ്ഞുവച്ചതായും അവര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിലാണ് ഐഎസ്‌ജിഎസ് വടക്കൻ ആഫ്രിക്കയില്‍ നിലയുറപ്പിച്ചു തുടങ്ങിയത്.