ടെലികോം വ്യവസായത്തിലെ അനിശ്ചിത സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിലേക്ക് നിക്ഷേപകരുടെ കുത്തൊഴുക്കാണ്. കഴിഞ്ഞ ആറ് ആഴ്ചക്കിടെ ജിയോയുടെ 19.9 ശതമാനം ഓഹരികളാണ് വിറ്റുപോയത്. 92,202.15 കോടി രൂപയുടെ നിക്ഷേപം!. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ നിക്ഷേപ സ്ഥാപനമായ മുബാദലയാണ് 9093.60 കോടി രൂപ നിക്ഷേപിച്ചതിനു പിറകെ അമേരിക്കൻ ഇക്വിറ്റി ഭീമനായ സിൽവർ ലേക് 4,546.80 കോടി രൂപയും നിക്ഷേപിച്ചു. അതോടെ ജിയോയിലുള്ള സിൽവർ ലേക്കിന്റ നിക്ഷേപം 10,202.55 കോടി രൂപയായി ഉയര്‍ന്നു.
ഫേസ്ബുക്ക്, മുബാദല, വിസ്ത ഇക്വിറ്റി, കെകെആർ, ജനറൽ അറ്റ്ലാന്റിക് എന്നീ കമ്പനികൾക്കു പിന്നാലെ റിലയൻസ് ജിയോയിലുണ്ടാകുന്ന തുടർച്ചയായ ഏഴാമത്തെ നിക്ഷേപമാണിത്. ട്വിറ്റർ, എയർബൺബി, അലിബാബ, ഡെൽ ടെക്നോളജീസ്, എഎൻടി ഫിനാൻഷ്യൽസ്, ട്വിറ്റർ, ആൽഫബെറ്റിന്റെ വേമോ, വെർലി എന്നീ കമ്പിനികളിലും സിൽവർ ലേക് നിക്ഷേപം നടത്തിയിട്ടുണ്ട്. ജിയോയ്ക്ക് മുമ്പ് വരെ ടെലികോം രംഗത്തെ രാജാവായിരുന്ന ഭാരതി എയര്‍ടെലില്‍ 2 ബില്യണ്‍ ഡോളര്‍ ഓഹരി വാങ്ങാന്‍ ആമസോണ്‍ ഡോട്ട് കോം താത്പര്യം പ്രകടിപ്പിച്ചതും കഴിഞ്ഞ ദിവസമാണ്.