പാല മീനച്ചിലാറ്റിൽ കാണാതായ ബിരുദ വിദ്യാർത്ഥിയുടെ മൃതദേഹം ലഭിച്ചു. മൂന്നാം വർഷ കോമേഴ്സ് വിദ്യാർത്ഥി അഞ്ജു പി. ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ ബാഗ് കണ്ടെത്തിയ ചേർപ്പുങ്കൽ പാലത്തിന് 3 കിലോമീറ്റർ അകലെ ചെക്ക് ഡാമിന് സമീപത്തു വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയർ ഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം പുഴയിൽ നിന്ന് ലഭിച്ചത്. ചേർപ്പുങ്കൽ ബിബിഎം കോളേജിൽ പരീക്ഷിക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് അഞ്ജുവിനെ ക്ലാസിൽ നിന്ന് പുറത്താക്കിയിരുന്നു. അഞ്ജു ഹാൾടിക്കറ്റിൽ ചില ഉത്തര സൂചനകൾ എഴുതിച്ചേർത്തിരുന്നു എന്ന് ആരോപിച്ചാണ് പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി പുറത്താക്കിയത്. ഈ മനോവിഷമത്തിൽ പെൺകുട്ടി കോളേജിന് സമീപമുള്ള ചേർപ്പുങ്കൽ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.
കാഞ്ഞിരപ്പള്ളി സ്വദേശിയായ അഞ്ജുവിനെ ശനിയാഴ്ചയാണ് കാണാതായത്. ശനിയാഴ്ച വൈകീട്ട് മുതൽ വിദ്യാർത്ഥിനിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു. തന്റെ മകളെ മനപൂർവം ദ്രോഹിക്കാനാണ് കോപ്പിയടി ആരോപണം കോളേജ് പ്രിൻസിപ്പൽ ഉന്നയിച്ചതെന്ന് അഞ്ജുവിന്റെ അച്ഛൻ ആരോപിച്ചു. തന്റെ മകളെ കൊലക്ക് കൊടുത്തതാണെന്നും, കോളേജ് പ്രിൻസപ്പലിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഠനത്തിൽ മിടുക്കിയായ മകൾ കോപ്പി അടിക്കില്ലെന്നും അഞ്ജുവിന്റെ അച്ഛൻ പറഞ്ഞു.