പാലയിൽ അഞ്ജു ഷാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ എംജി സർവസലാശാല അന്വേഷണ സമിതി ഹോളി ക്രോസ് കോളേജിലെത്തി തെളിവെടുത്തു. സിൻഡിക്കേറ്റ് അംഗം എംസി മുരളിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് വിഷയം അന്വേഷിക്കുന്നത്. വിദ്യാർത്ഥി പരീക്ഷയെഴുതിയ കോളേജ് അധികൃതരക്കെതിരെ അഞ്ജുവിന്റെ ബന്ധുക്കൾ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് സർവകലാശാല അന്വേഷണ സമിതിയെ നിയമിച്ചത്. കോളേജ് അധികൃതർ സർവകലാശാല ചട്ടങ്ങൾ പാലിച്ചോ എന്ന് സമിതി പ്രധാനമായും പരിശോധിക്കും. അഞ്ജു കോപ്പയടിച്ചെന്നാണ് കോളേജ് അധികൃതർ പറഞ്ഞിരുന്നത്. ഇതിനെതിരെ അഞ്ജുവിന്റെ ബന്ധുക്കളും അധ്യാപകരും രംഗത്തെത്തിയിരുന്നു. കോപ്പിയടിച്ചതിന് കോളേജ് ഹാജരാക്കിയ തെളിവുകളും പരീക്ഷാ ഹാളിലെ സിസിടിവി ദൃശ്യങ്ങളും സമിതി പരിശോധിക്കും. സമിതി നാളെ സർവകലാശാലക്ക് റിപ്പോർട്ട് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവകലാശാല തുടർ നടപടികൾ കൈക്കൊള്ളും. അഞ്ജു മീനച്ചിലാറിലേക്ക് ചാടിയ ചേർപ്പുങ്കൽ പാലത്തിൽ പൊലീസ് പരിശോധന നടത്തി.
അഞ്ജു മുങ്ങി മരിച്ചതാണെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കോട്ടം മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം നടന്നത്. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹത്തിൽ മറ്റ് പരുക്കുകൾ ഇല്ല. അഞ്ജു പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. പാല മീനച്ചിലാറ്റിൽ കാണായതായ മൂന്നാം വർഷ കോമേഴ്സ് വിദ്യാർത്ഥി അഞ്ജുവിന്റെ മൃതദേഹം തിങ്കളാഴാചയാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ ബാഗ് കണ്ടെത്തിയ ചേർപ്പുങ്കൽ പാലത്തിന് 3 കിലോമീറ്റർ ആകലെ ചെക്ക് ഡാമിന് സമീപത്തു വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയർ ഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം പുഴയിൽ നിന്ന് ലഭിച്ചത്. ചേർപ്പുങ്കൽ ബിബിഎം കോളേജിൽ പരീക്ഷിക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് അഞ്ജുവിനെ ക്ലാസിൽ നിന്ന് പുറത്താക്കിയിരുന്നു.
അഞ്ജു ഹാൾടിക്കറ്റിൽ ചില ഉത്തര സൂചനകൾ എഴുതിച്ചേർത്തിരുന്നു എന്ന് ആരോപിച്ചാണ് പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി പുറത്താക്കിയത്. ഈ മനോവിഷമത്തിൽ പെൺകുട്ടി കോളേജിന് സമീപമുള്ള ചേർപ്പുങ്കൽ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ അഞ്ജുവിനെ ശനിയാഴ്ചയാണ് കാണാതായത്.