രാജസ്ഥാനിലും 'ഓപ്പറേഷന്‍ താമര' നടപ്പാക്കി ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ്. അട്ടിമറി ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ എംഎല്‍എമാരെ ഒരു റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റ് അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെ പാര്‍ട്ടി എംഎല്‍എമാരെ കോണ്‍ഗ്രസ് രാജസ്ഥാനിലെത്തിച്ചിരുന്നു. ഗുജറാത്തില്‍ നിന്ന് എംഎല്‍എമാര്‍ ബിജെപിക്ക് സഹായകരമാകുന്ന തരത്തില്‍ രാജിവെച്ചതോടെയാണ് മാറ്റിയത്. ഇതേതുടര്‍ന്നാണ് മറ്റ് എംഎല്‍എമാരെ രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.
എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് രാജസ്ഥാന്‍ ചീഫ് സെക്രട്ടറി അഴിമതി വിരുദ്ധ വിഭാഗം ഡയറക്ടര്‍ ജനറലിന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ കത്തില്‍ ബിജെപിയുടെ പേര് പരാമര്‍ശിക്കുന്നില്ല. റിസോര്‍ട്ടിലേക്ക് മാറ്റിയ രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാരുമായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെവാല എന്നിവര്‍ ചര്‍ച്ച നടത്തുകയും ചെയ്തു.
ജൂൺ 19-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുൻപ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന ആശങ്ക നേതാക്കൾക്കുണ്ട്. രാജസ്ഥാനിൽ നിന്ന് ഒഴിവ് വന്ന മൂന്ന് സീറ്റുകളിൽ രണ്ടെണ്ണത്തിൽ കോൺഗ്രസിനു നിലവിലെ സാഹചര്യത്തിൽ ജയിക്കാം.