ഇന്ത്യ - ചൈന അതിർത്തിയിലെ റോഡ് നിർമ്മാണം ഇന്ത്യ പുനരാരംഭിച്ചു. തന്ത്ര പ്രധാനമായ മുൻസിയാരി ബുഗ്ദിയാർ മിലാം ഭാഗത്തെ റോഡ് നിർമ്മാണം ആണ് ആരംഭിച്ചത്. ബോർഡർ റോഡ് ഓർഗനൈസേഷൻ ആണ് നിർമ്മാണം നടത്തുന്നത്. ലാപ്‌സ ഭാഗത്ത് വലിയ പാറകൾ പൊട്ടിക്കാനുള്ള യന്ത്ര സാമഗ്രികൾ ഹെലികോപ്ടറിൽ എത്തിച്ചു. കിഴക്കൻ ലഡാക്കിൽ അതിർത്തി സംഘർഷം ലഘൂകരിക്കുന്ന ചര്‍ച്ചകളുമായി ഇരു രാജ്യങ്ങളും മുന്നോട്ടു പോകുന്നുമുണ്ട്. പാംഗോംഗ് ടിസോ തടാകത്തിനു സമീപത്തെ റോഡ് നിർമ്മാണമാണ് ഇപ്പോഴത്തെ സംഘർഷത്തിന് വഴിതെളിച്ചത്.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ അതിർത്തിയിൽ സമാധാനവും ശാന്തിയും വേണം. ഇതിനായി ചർച്ചകൾ തുടരുമെന്ന് വിദേശമന്ത്രാലയം വക്താവ് അനുരാഗ് സക്‌സേന പറഞ്ഞു. അതിർത്തിപ്രശ്‌നം ഇന്ത്യയും ചൈനയും ശരിയായി കൈകാര്യം ചെയ്യുന്നതായി ചൈനയുടെ വിദേശമന്ത്രാലയ വക്താവ് ഹുവാ ചുൻയിങ് വ്യക്തമാക്കി. അതിർത്തിയിലെ സ്ഥിതിയിൽ അയവുവരുത്താൻ അടുത്തിടെ സൈനിക–നയതന്ത്ര ചർച്ചകളിലുണ്ടാക്കിയ സമവായത്തിന്റെ അടിസ്ഥാനത്തിൽ ഇരുരാജ്യവും നടപടി സ്വീകരിക്കുന്നതായി അവർ അറിയിച്ചു.
2010-ൽ ആരംഭിച്ച റോഡിന്റെ 40 കിലോമീറ്ററോളം പൂർത്തിയായിരുന്നു. വലിയ പാറക്കെട്ടുകൾ പൊട്ടിച്ചാൽ ബാക്കി ഭാഗവും ഉടൻ പൂർത്തിയാക്കാനാകും. ഹിമാചലിലെ പിത്തോരാഗഡ് ജില്ലയിൽ ജൊഹാർ താഴ്‌വരയിലൂടെ 65കിലോമീറ്റർ നീളത്തിൽ കടന്നുപോകുന്ന റോഡ് ഇന്ത്യ-ചൈനാ അതിർത്തിയിലെ അവസാന സൈനിക പോസ്റ്റ് വരെ എത്തും.