കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കണ്ണൂർ നഗരം പൂർണമായും അടച്ചു. നഗരത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ഗതാഗതം പൊലീസ് പൂർണമായും നിരോധിച്ചു. പതിനാലുകാരന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് നഗരം അടക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള മുഴുവൻ കടകളും പൊലീസ് രാവിലെ അടപ്പിച്ചു. കടകൾ തുറക്കരുതെന്ന് ഇന്നലെ തന്നെ നിർദ്ദേശം നൽകിയിരുന്നു. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച ഡിവിഷനുകളിൽ ഓരോ മെഡിക്കൽ ഷോപ്പിന് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. സ്വകാര്യ സർക്കാർ ഓഫീസുകൾ തുറക്കാൻ അനുവാദം ഇല്ല. നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയിലൂടെ മാത്രമാണ് യാത്രക്ക് അനുമതിയുള്ളത്.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന്‍ സുനിൽ കുമാർ കണ്ണൂരിൽ മരണപ്പെട്ടിരുന്നു. മട്ടന്നൂർ റേഞ്ച് ഓഫീസിലെ എക്‌സൈസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. എവിടെ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുനിൽ കുമാർ. എക്‌സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലെ പ്രതിയുമായി ജൂൺ മൂന്നാം തിയ്യതി ഇദ്ദേഹം ജില്ലാ ആശുപത്രിയിൽ പോയിരുന്നു. ഇവിടെ അന്നേ ദിവസം മറ്റൊരു വ്യക്തി കൊവിഡ് ടെസ്റ്റിനായി വന്നിരുന്നു. ഇവിടെ നിന്നാകാം ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സൂചന.