രാജ്യസഭയില്‍ ഒഴിവുവന്ന 19 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വൈകീട്ട് നാലുമണിക്ക് അവസാനിക്കും.
മണിപ്പൂര്‍, മിസോറം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഓരോ സീറ്റുകളിലേക്കും ജാര്‍ഘണ്ടില്‍ രണ്ടു സീറ്റുകളിലേക്കും രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് 3 വീതം സീറ്റുകളിലേക്കും ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് 4 വീതം സീട്ടുകളിലേക്കുമാണ് മത്സരം നടക്കുന്നത്. മാര്‍ച്ച് 24ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ലോക്ക് ഡൗണ്‍ കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളിലെ അംഗബലമനുസരിച്ച് പകുതിയോളം സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമുള്ളതാണ്. നിലവില്‍ ബിജെപി -കോണ്‍ഗ്രസ് മുന്നണികളുടെ സീറ്റുനില 91- 61ആണ്. ഇടതുപക്ഷമടക്കം മറ്റ് പാര്‍ട്ടികള്‍ക്ക് 68 സീറ്റുകളാണ് രാജ്യസഭയില്‍ ഉള്ളത്.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് മത്സരിക്കുന്നുണ്ട്. മധ്യപ്രദേശില്‍ നിന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ ദിഗ്വിജയ് സിങ്, അടുത്തിടെ ബിജെപിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ മത്സരിക്കുന്നു. ജെ.എം.എം. നേതാവ് ഷിബു സോറന്‍ ജാര്‍ഘണ്ടില്‍ നിന്ന് മത്സരിക്കുന്നുണ്ട്.
മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.യു നേതാവുമായ എച്ച് ഡി ദേവെഗൗഡ കര്‍ണാടകയില്‍നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.