ഡല്‍ഹി: രാജ്യസഭയില്‍ ഒഴിവുവന്ന 24 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 8 സീറ്റും കോണ്‍ഗ്രസ് 4 സീറ്റും നേടി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് - 4, ജെ.ഡി.എസ് - 1, എന്‍.പി.പി -1, ജെ.എം.എം -1, എം.എന്‍. എഫ് - 1 എന്നിങ്ങനെയാണ് മറ്റു കക്ഷികള്‍ നേടിയ സീറ്റുകളുടെ എണ്ണം. രണ്ട് ബിജെപി എംഎല്‍എ മാരുടെ വോട്ടില്‍ കോണ്‍ഗ്രസ് തര്‍ക്കം ഉന്നയിച്ചതിനെ തുടര്‍ന്ന് ഗുജറാത്തില്‍ രണ്ടു സീറ്റുകളിലെ ഫലം വന്നിട്ടില്ല.
കര്‍ണാടകയില്‍ നിന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.യു നേതാവുമായ എച്ച് ഡി ദേവെഗൗഡ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലെത്തി. രാജസ്ഥാനില്‍ നിന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ വിജയിച്ചു. മധ്യപ്രദേശില്‍ നിന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ ദിഗ്വിജയ് സിങ്, അടുത്തിടെ ബിജെപിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജെ.എം.എം. നേതാവ് ഷിബു സോറന്‍ ജാര്‍ഘണ്ടില്‍ നിന്ന് രാജ്യസഭയിലെത്തി.
മണിപ്പൂര്‍, മിസോറം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഓരോ സീറ്റുകളിലേക്കും ജാര്‍ഘണ്ടില്‍ രണ്ടു സീറ്റുകളിലേക്കും രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് 3 വീതം സീറ്റുകളിലേക്കും ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് 4 വീതം സീട്ടുകളിലേക്കുമാണ് മത്സരം നടന്നത്. മാര്‍ച്ച് 24ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ലോക്ക് ഡൗണ്‍ കാരണം മാറ്റുകയായിരുന്നു. നിലവില്‍ ബിജെപി -കോണ്‍ഗ്രസ് മുന്നണികളുടെ സീറ്റുനില 91- 61ആണ്. ഇടതുപക്ഷമടക്കം മറ്റ് പാര്‍ട്ടികള്‍ക്ക് 68 സീറ്റുകളാണ് രാജ്യസഭയില്‍ ഉള്ളത്.