ഇന്ധനവില വര്‍ധന തുടരുന്നു. ഇന്ന് പെട്രോള്‍ ലീറ്ററിന് 56 പൈസയും ഡീസലിന് 58 പൈസയുമാണ് കൂടിയത്. പതിനാല് ദിവസംകൊണ്ട് ഡീസലിന് ലീറ്ററിന് ഏഴുരൂപ 86 പൈസയാണ് കൂടിയത്. കഴിഞ്ഞ 19 മാസത്തെ ഉയർന്ന വിലയിലാണിത്. ജൂൺ ഏഴ് മുതൽ ഒരു ലിറ്റർ പെട്രോളിന് 7.65 രൂപയും ഡീസലിന് 73.55 രൂപയുമാണ് ഇപ്പോഴത്തെ വില.
കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങളുടെ നടുവൊടിക്കുന്നതാണ് ഈ ഇന്ധന വില വര്‍ധനവ് എന്ന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. എന്നിട്ടും ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.
അതേസമയം, ഡീസലിന് 13 രൂപയും പെട്രോളിന് 10 രൂപയും എക്സൈസ് തീരുവ കൂട്ടിയതോടെ ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറി. പമ്പിൽ നിന്നും ഒരാൾ ഇന്ധനം നിറക്കുമ്പോള്‍ 69 ശതമാനം പണവും നികുതിയിനത്തിലേക്കാണ് പോകുന്നത്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയാണ് ഇന്ധനവില കൂട്ടാൻ കാരണമായി പറയുന്നത്. എന്നാല്‍, വില കുത്തനെ കുറഞ്ഞപ്പോൾ ഇതിന്റെ ആനുകൂല്യം ഉപയോക്താക്കൾക്ക് നല്‍കാന്‍ കമ്പനികള്‍ തയ്യാറാവുകയോ, അവരെക്കൊണ്ട് കുറപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുകയോ ചെയ്തില്ല.