ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയെ ദേശീയ സുരക്ഷാ നിയമ പ്രകാരം തടങ്കലിൽ വെച്ചതിനെതിരെ സമർപ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. സുപ്രീം കോടതി ജഡ്ജി മോഹൻ എം. ശാന്തഗൗഡറാണ് പിന്മാറിയത്. ശാന്തഗൗഡർ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി പരിഗണിച്ച ഉടൻ തന്നെ പിൻമാറുകയാണെന്ന് ശാന്തഗൗഡർ അറിയിച്ചു. ജസ്റ്റിസുമാരായ എൻ. വി. രമണ, സഞ്ജീവ ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. പുതിയ ബെഞ്ചിനെ വെള്ളിയാഴ്ച നിശ്ചയിക്കും.
ഒമര്‍ അബ്ദുള്ളയുടെ സഹോദരി സാറാ അബ്ദുള്ള പൈലറ്റാണ് സുപ്രീം കോടതിയെ സമീപിച്ചത്. അദ്ദേഹത്തെ തടങ്കലില്‍ അടച്ചിരിക്കുന്നത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും രാഷ്ടീയ എതിരാളികളുടെ വായ മൂടികെട്ടുന്നതുമാണെന്ന് ഹര്‍ജിയില്‍ ഉന്നയിക്കുന്നു.
കഴിഞ്ഞ ആഴ്ച്ചയാണ് ഔദ്യോഗികമായി പി.എസ്.എ പ്രകാരം കസ്റ്റഡിയിലെടുത്തത്. മുൻമുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിക്കെതിരെയും പി.എസ്.എ പ്രകാരം കേസ് എടുത്തിട്ടുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് 5 മുതൽ ഒമറും, മെഹ്ബൂബയും പൊലീസ് കസ്റ്റഡിയിലാണ്.