ഡിജിപി ലോക്നാഥ് ബെഹ്റക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി സിഎജി റിപ്പോർട്ട്. മാനദണ്ഡങ്ങൾ ലംഘിച്ച് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങി നല്‍കിയെന്നും, ഉന്നത ഉദ്യോഗസ്ഥർക്ക് ക്രമവിരുദ്ധമായി വില്ലകള്‍ പണിതു നല്‍കിയെന്നതുമാണ് സിഎജിയുടെ പ്രധാന കണ്ടെത്തൽ. പോലീസ് സ്റ്റേഷനിലേക്ക് വാഹനങ്ങൾ വാങ്ങാനുള്ള പണം വകമാറ്റി ഓപ്പൺ ടെന്ററില്ലാതെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയത് ക്രമ വിരുദ്ധമാണെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട് . നിയമസഭയിൽ വെച്ച സിഎജി റിപ്പോർട്ടിലാണ് ഡിജിപിക്കും പോലീസിനും എതിരെ ഗുരുതര ആരോപണങ്ങൾ ഉള്ളത്.
ജീപ്പും കാറും ബൈക്കും വാങ്ങാനുള്ള പണമാണ് അനുമതിയില്ലാതെ വകമാറ്റിയത്. വിഐപി സുരക്ഷയുടെ പേരിൽ ഒരു കോടി പത്ത് ലക്ഷം രൂപയുടെ അധിക ചെലവ് ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ ഉണ്ട്. 2.81 കോടി രൂപ ഡിജിപിക്കും എഡിജിപിമാർക്കുമുള്ള വില്ലകൾക്കായി വകമാറ്റി ചെലവഴിച്ചതായും സിഎജി കണ്ടെത്തി. ക്വാർട്ടേഴ്സ് പണിയാനുള്ള പണമാണ് ഉന്നത ഉദ്യോഗസ്ഥരുടെ വില്ലകൾക്കായി വകമാറ്റിയത്. എസ്ഐ, എഎസ്ഐ-മാർക്ക് ക്വാർട്ടേഴ്സ് പണിയാനുള്ള പണമായിരുന്നു ഇത്. ഡിജിപിക്കും എഡിജിപിമാർക്കുമായി 3 വില്ലകളാണ് നിര്‍മ്മിക്കുന്നത്. ഉപകരണങ്ങളും വാഹനങ്ങളും വാങ്ങുന്നതിൽ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മാനദണ്ഡങ്ങൾ ആഭ്യന്തരവകുപ്പ് ലംഘിച്ചെന്നും റിപ്പോർട്ടിലുണ്ട്.
Also Read
തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍നിന്ന് 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായെന്നാണ് സിഎജി റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം സ്ഥിരീകരിച്ച് അക്കൗണ്ട് ജനറൽ വാർത്താസമ്മേളനം നടത്തി.
അതേസമയം, എസ്.എ.പി. ക്യാമ്പിലെ തോക്കുകള്‍ എ.ആര്‍. ക്യാമ്പിലേക്ക് നല്‍കിയെന്നാണ് പോലീസിന്റെ വിശദീകരണം. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സിഎജിയെ അറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. എന്നാല്‍ തോക്കുകള്‍ എ.ആര്‍.ക്യാമ്പില്‍ കൈപ്പറ്റിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ പോലീേസിന് കഴിഞ്ഞില്ലെന്ന് സിഎജിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. റവന്യു വകുപ്പിനെതിരെയും സിഎജിയുടെ കണ്ടെത്തലുണ്ട്. മിച്ച ഭൂമിയുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് റവന്യു വകുപ്പിനെതിരെ റിപ്പോർട്ടിൽ പരാമർശമുള്ളത്.