നിയന്ത്രണരേഖയിലെ നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ ബലപ്രയോഗത്തിലൂടെ ചൈന ശ്രമിക്കുകയാണെങ്കില്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. ചൈന ഇപ്പോഴത്തെ നടപടികൾ അതേമട്ടിൽ തുടരുകയാണെങ്കിൽ അതിർത്തിയിൽ സമാധാനം എളുപ്പമാവില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ ഇവിടെനിന്ന് പിന്മാറുമെന്ന് ചൈന അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ പിന്മാറിയിട്ടില്ല. രണ്ട് സൈന്യങ്ങളും തമ്മിലുള്ള അകലം കേവലം അരക്കിലോമീറ്റര്‍ മാത്രമായി മാറിയിട്ടുണ്ട്. ചൈന ഭൂമിക്കടിയില്‍ ആയുധങ്ങള്‍ ഒളിപ്പിക്കാനായി നിര്‍മിക്കുന്ന ആയുധപുരകളുടെ ചിത്രങ്ങളും, സൈനിക വിന്യാസത്തിന്റെ ചിത്രങ്ങളും ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്.
സൈന്യത്തെ ഉപയോഗിച്ചോ, ബലപ്രയോഗത്തിലൂടെയോ നിലവിലെ സ്ഥിതിഗതികള്‍ക്ക് മാറ്റം വരുത്താന്‍ ചൈന ശ്രമിക്കാതിരിക്കുകയാണ് കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള ഏകമാര്‍ഗമെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി പറഞ്ഞു. ഇന്ത്യൻ അതിർത്തിക്കിപ്പുറത്ത് ചൈന കഴിഞ്ഞ ഒരുപാട് വർഷങ്ങളായി നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യ സ്വന്തം പക്ഷത്ത് നടത്തുന്ന നിർമാണ പ്രവർത്തനങ്ങളെയും പട്രോളിംഗിനെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഗാല്‍വന്‍ താഴ്വരയുടെ മേലുളള ചൈനയുടെ അവകാശവാദം അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള അതിശയോക്തി കലര്‍ന്ന അവകാശവാദങ്ങള്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായകമാവില്ലെന്നും വിക്രം മിസ്രി പറഞ്ഞു.