ചൈന ആക്രമണത്തിനു മുതിർന്നാൽ നേരിടുന്നതിനായി വ്യോമ താവളങ്ങള്‍ ശക്തമാക്കി ഇന്ത്യ. അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് അതേ നാണയത്തിലാകും ഇനി തിരിച്ചടിയെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. ടിബറ്റിലും സിന്‍ജിംയാംഗ് മേഖലകളിലും ചൈന ഒരുക്കിയിരിക്കുന്ന വിമാനത്താവളങ്ങള്‍ക്ക് ബദലായി വ്യോമത്താവളങ്ങളും ഡ്രോണുകളും ഇന്ത്യ സജ്ജീകരിച്ചതായി വ്യോമസേന അറിയിച്ചു. ടാങ്കുകളും തോക്കുകളും യുദ്ധവിമാനങ്ങളുമായി 15,000 സൈനികരെ അയക്കുകയും ചെയ്തു.
കിഴക്കന്‍ ലഡാക്കില്‍ പാംഗോങ് തടാകതീരത്ത് ചൈന ഹെലിപ്പാഡ് നിര്‍മിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഫിംഗര്‍ 4 മേഖലയില്‍ രണ്ടു മാസമായി ഹെലിപ്പാഡ് നിര്‍മാണം നടക്കുന്നു. ഗല്‍വാന്‍ നദിയുടെ കരയില്‍ ഒന്‍പത് കിലോമീറ്ററിനുള്ളില്‍ ചൈനീസ് സേനയുടെ 16 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉപഗ്രഹദൃശ്യങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.
ബറേലി, തേസ്പൂര്‍, ചാബുവാ, ഹസീമാരാ എന്നീ കേന്ദ്രങ്ങളില്‍ നിന്നും അതിര്‍ത്തിയിലെത്താനാണ് ഇന്ത്യയുടെ സജ്ജീകരണം. 3488 കിലോമിറ്റര്‍ അതിര്‍ത്തി സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയതായും കരസേന അറിയിച്ചു. ലഡാക്കിലെ അന്തരീക്ഷം ചൈന വഷളാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ കൂടുതല്‍ സ്ഥിരസംവിധാനം ഒരുക്കാന്‍ നിര്‍ബന്ധിതമായതെന്നും വ്യോമസേന അറിയിച്ചു.