തലസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം കുറവാണ്. എന്നാൽ ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ കാര്യത്തിൽ ആശങ്ക വർദ്ധിക്കുകയാണ്. നഗരം ഇപ്പോള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ തലസ്ഥാന നഗരവാസികള്‍ സര്‍ക്കാര്‍ പറയുന്നത് അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ നിരീക്ഷണം വർദ്ധിപ്പിക്കും. നിലവിൽ നഗരം അടച്ചിടേണ്ട സാഹചര്യമില്ല. കൂടുതൽ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കും. ഇലക്ട്രിസിറ്റി വാട്ടർ ബിൽ എന്നിവ ഓൺലൈനായി അടയ്ക്കാവുന്നതാണ്. എന്നിട്ടും വിദ്യാ സമ്പന്നനായ വിഎസ്എസ് സി ജീവനക്കാരൻ ബില്ലടക്കാനും കല്യാണ ചടങ്ങുകൾക്കും പോയത് ഖേദകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും ഭീകരമായി തോന്നിയത് കോവിഡ് ബാധിതന്‍ കല്യാണ വീട്ടില്‍ പോയതാണെന്നും അദ്ദേഹം പറഞ്ഞു. 'പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. കൊറോണയെ നേരിടാൻ സർക്കാരിനോട് പൂർണ്ണമായും സഹകരിക്കണം' -തിരുവനന്തപുരത്തെ സാഹചര്യത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.