ഗുവാഹത്തി: അസമിലെ ബ്രഹ്മപുത്ര താഴ്വരയിൽ തലമുറകളായി ജീവിക്കുന്ന മുസ്ലീങ്ങളെയാണ് 'തദ്ദേശീയ ഗോത്രവർഗ്ഗം' എന്ന് വിളിക്കാൻ അസം സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ചുളള ഒരുക്കങ്ങളിലാണ് സർക്കാർ. അസമീ ഭാഷ സംസാരിക്കുന്ന നാല് ദശലക്ഷം ഗോത്ര ജനവിഭാഗങ്ങളെയാകെയാണ് തദ്ദേശീയ ഗോത്ര ജനവിഭാഗം എന്ന പരിധിയിലേക്ക് കൊണ്ടുവരുന്നത്. ഗോറിയാ, മോറിയാ ജോൽഹെ തുടങ്ങിയ വിഭാഗങ്ങളെയാണ് തദ്ദേശീയ ഗോത്രവർഗം എന്ന് വിശേഷിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 40 ലക്ഷമാണ് അവരുടെ ജനസംഖ്യ. പ്രസ്തുത പേരുമാറ്റത്തിനുള്ള സർക്കാർ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് അസം ന്യൂനപക്ഷ വികസന ബോർഡ് അധ്യക്ഷൻ മുഅമിനുൽ അവ്വൽ പറഞ്ഞു.
ഇതിനിടെ അസം പൗരത്വ പട്ടിക കാണാനില്ലെന്ന വാർത്ത പരന്നതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. പട്ടികയിൽ പെട്ടവരെയും പെടാത്തരെയും വേർതിരിച്ച് ലിസ്റ്റുകൾ വിദേശ ട്രൈബ്യൂണലിന് കൈമാറിക്കൊണ്ടിരിക്കുന്നതിനിടെയാണ് പൗരത്വ പട്ടിക കാണാനില്ലെന്ന വാർത്ത പരന്നത്. എന്നാൽ തങ്ങളുമായുള്ള പണമിടപാടിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് വെബ് സൈറ്റിൽ നിന്ന് പട്ടിക നീക്കം ചെയ്യുകയാണുണ്ടായത് എന്ന് പ്രമുഖ ഐ.ടി. കമ്പനിയായ വിപ്രൊ വ്യക്തമാക്കി. പണം തരുന്ന മുറയ്ക്ക് വെബ് സൈറ്റ് പുന:സ്ഥാപിക്കുമെന്നും വിപ്രൊ വക്താവ് പറഞ്ഞു.