ക്രിമിനൽ പശ്ചാത്തലമുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന വിധി കർശനമായി നടപ്പാക്കണമെന്ന് സുപ്രീം കോടതി. വിധി നടപ്പാക്കാത്ത രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടി എടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് വിധി കർശനമായി നടപ്പാക്കാൻ ഉത്തരവിട്ടത്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധിച്ചിരുന്നത്. ഈ വിധി നടപ്പാക്കുന്നില്ലെന്ന് കാണിച്ച് ബിജെപി പ്രവർത്തകൻ നൽകിയ കോടതി ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിർദ്ദേശം.
ക്രിമിനൽ പശ്ചാത്തലമുളളവരെ സ്ഥാനാർത്ഥിയാക്കുന്ന രാഷ്ട്രീയ പാർട്ടികൾ 72 മണിക്കൂറിനുള്ളിൽ ഇവരുടെ മുഴുവൻ വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീം കോടതിയുടെ വിധി. കൂടാതെ ഇവരെ സംബന്ധിക്കുന്ന വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുകയും വേണം. ഇത്തരത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങൾ നൽകിയില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കണമെന്നും വിധിയിലുണ്ട്. ഇത്തരം രാഷ്ട്രീയ പാർട്ടികൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
കൂടാതെ ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവർ സ്ഥാനാർത്ഥികളാവുന്ന പ്രവണത വർദ്ധിക്കുകയാണെന്നാണ് കോടതിയുടെ നിരീക്ഷണം. ഇത് ഗുരുതരമായ വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.