പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന് വിജിലന്‍സ് നോട്ടീസ് അയച്ചു. ശനിയാഴ്ച 11 മണിക്ക് പൂജപ്പുര വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. ക്രിമിനല്‍ ചട്ടം 41-എ പ്രകാരമാണ് നോട്ടീസ് നല്‍കിയത്. കേസിൽ അദ്ദേഹത്തിനെതിരെ കൂടുതൽ തെളിവുകൾ വിജിലൻസിന് ലഭിച്ചതായാണ് സൂചന. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ എംഎൽഎ-മാരെ ചോദ്യം ചെയ്യലിനോ അറസ്റ്റിനോ സ്പീക്കറുടെ അനുമതി വേണമായിരുന്നു. അതുകൊണ്ടാണ് ബുധനാഴ്ച സഭാ സമ്മേളനം പൂര്‍ത്തിയാകുന്നതുവരെ വിജിലന്‍സ് കാത്തുനിന്നത്.
പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ബുധനാഴ്ചയാണ് വിജിലൻസിന് അനുമതി നൽകിയത്. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് ചട്ടവിരുദ്ധമായി മുന്‍കൂര്‍ പണം നല്‍കിയ കേസിലാണ് പ്രോസിക്യൂഷന്‍ നടപടി. ഇതേ കേസില്‍ അറസ്റ്റിലായ ടി.ഒ. സൂരജ്, തനിക്കിതില്‍ പങ്കില്ലെന്നും, അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പണം നല്‍കിയതെന്നും കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് ആഭ്യന്തര വകുപ്പിനോട് അനുമതി തേടിയത്.
Also Read
കഴിഞ്ഞ ഒക്ടോബറിലാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി വിജിലൻസ് അപേക്ഷ നൽകിയത്. അപേക്ഷയിൽ തീരുമാനം എടുക്കാതെ പ്രോസിക്യൂഷൻ അനുമതി നീട്ടിക്കൊണ്ടു പോയത് വിവാദമായിരുന്നു. കേസ് സംബന്ധിച്ച് ഗവർണർ സർക്കാറിനോട് വിശദീകരണം ചോദിച്ചിരുന്നു. അന്വേഷണത്തെ കുറിച്ചും, കേസിനെ കുറിച്ചുമാണ് ഗവർണർ വിശദീകരണം തേടിയിരുന്നത്. കൂടാതെ അഡ്വക്കറ്റ് ജനറലുമായി ഇത് സംബന്ധിച്ച് ഗവർണർ കൂടിയാലോചന നടത്തിയതായും സൂചനയുണ്ടായിരുന്നു. പ്രോസിക്യൂഷൻ അനുമതി ലഭിച്ച സാഹചര്യത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരായ നടപടികളുമായി ആഭ്യന്തരവകുപ്പ് മുന്നോട്ട് പോകുന്നത്.