LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തൂത്തുക്കുടി കസ്റ്റഡി മരണം: നാലുപേർ അറസ്റ്റിൽ, കൊലക്കുറ്റം ചുമത്തി

തൂത്തുക്കുടിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പൊലീസുകാർ കൂടി അറസ്റ്റിൽ. ക്രൂര മർദ്ദനത്തിന് നേതൃത്വം നൽകിയെന്ന് കരുതപ്പെടുന്ന സബ് ഇൻസ്പെക്ടർ രഘുഗണേശ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. ഇവർക്കെതിരെ കൊലപാതകക്കുറ്റം അടക്കം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടെ കേസിൽ ക്രൈംബ്രാഞ്ച് സിഐഡി അറസ്റ്റ് ചെയ്തതവരുടെ എണ്ണം അഞ്ചായി.

പ്രതികളുടെ അറസ്റ്റ് സാത്താൻകുളത്ത് നാട്ടുകാർ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. ലോക്ക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിന് കസ്റ്റഡിയിലായ തടിവ്യാപാരിയായ ജയരാജനും മകന്‍ ബനിക്സും പൊലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തിൽ കൊല്ലപ്പെടുകയായിരുന്നു. സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ 19-നാണ് ജയരാജിനെയും മകൻ ബെനിക്സിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. 

അതേസമയം, ആരോപണ ‌വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിക്കുന്നെന്ന ആരോപണം നേരിട്ട തൂത്തുക്കുടി എസ്പിയെ മാറ്റി. അന്വേഷണത്തിനെത്തിയ കോവിൽപെട്ടി മജിസ്ട്രേട്ടിനോട് മോശമായി പെരുമാറിയ തൂത്തുക്കുടി എസിപി ഡി. കുമാർ, ഡിഎസ്പി: സി.പ്രതാപൻ എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. കേസിന്‍റെ എല്ലാവശങ്ങളും പരിശോധിക്കുമെന്നാണ് അന്വേഷണം നടത്തുന്ന സിബിസിഐഡി വ്യക്തമാക്കി. കൂടുതൽ പൊലീസുകാരുടെ അറസ്റ്റും വൈകാതെ ഉണ്ടാകുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. 

Contact the author

National Desk