യാത്രാ ട്രെയിനുകളില്‍ സര്‍വ്വീസ് നടത്താന്‍ സ്വകാര്യ മേഖലയെ ക്ഷണിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ പങ്കാളിത്തതോടെ 109 റൂട്ടുകളില്‍ യാത്രാ ട്രെയിനുകള്‍ ഓടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനായി റെയിൽവേ സ്വകാര്യ കമ്പനികളിൽനിന്ന് നിർദ്ദേശം ക്ഷണിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ പോകുന്ന ട്രെയിനുകൾ സ്വകാര്യവത്കരിക്കാനാണ് തീരുമാനം. ഡ്രൈവറെയും ഗാർഡിനെയും റെയിൽവേ നൽകും. വരുമാനം സ്വകാര്യ കമ്പനിയുമായി പങ്കുവയ്ക്കും.
സ്വകാര്യമേഖലയിൽ 30,000 കോടി രൂപ മുതൽമുടക്ക് ഈ പദ്ധതിക്ക് ലഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. റെയിൽ ശൃംഖലയിലുടനീളം 109 സർവീസുകൾ 12 ക്ലസ്റ്ററുകളായി തിരിച്ചാണ് സ്വകാര്യവത്കരണം. ഓരോ ട്രെയിനിനും കുറഞ്ഞത് 16 കോച്ചുകൾ ഉണ്ടാകും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുന്നവയായിരിക്കും ഈ തീവണ്ടികളെല്ലാം. ഓരോ തീവണ്ടിക്കും 16 കോച്ചുകള്‍ വീതമുണ്ടാകും. ഇവയുടെ നിര്‍മാണം, പ്രവര്‍ത്തനം, പരിപാലനം തുടങ്ങിയവയെല്ലാം സ്വകാര്യ കമ്പനിയുടെ ഉത്തരവാദിത്തമായിരിക്കും.
അറ്റകുറ്റപ്പണി ചെലവ് കുറയ്ക്കുക, യാത്രാ സമയം കുറയ്ക്കുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, മെച്ചപ്പെട്ട സുരക്ഷ നൽകുക, യാത്രക്കാർക്ക് ലോകോത്തര യാത്രാ അനുഭവം നൽകുക എന്നിവയ്ക്കായി ആധുനിക റോളിംഗ് സ്റ്റോക്ക് ടെക്നോളജി അവതരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് റെയിൽവേ വ്യക്തമാക്കുന്നു. 35 വര്‍ഷത്തേയ്ക്കാണ് സ്വകാര്യ മേഖലയ്ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുക. കമ്പനികള്‍ റെയില്‍വേയ്ക്ക് നിശ്ചിത തുക നല്‍കണം.