കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി സൂരജിന്റെയും അമ്മയെയും സഹോദരിയെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് ഇരുവരെയും ചോദ്യം ചെയതത്. ക്രൈംബ്രാഞ്ചിന് പുറമെ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഇവരെ ചോദ്യം ചെയ്തിരുന്നു. നേരത്തെ നൽകിയ മൊഴിയിൽ പൊരുത്തക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. ഉത്രയെ കടിച്ച പാമ്പിനെ കുറിച്ച് നൽകിയിരിക്കുന്ന വിശദീകരണത്തിലാണ് പൊരുത്തക്കേടുള്ളത്. ഗാർഹിക പീഡന കേസിലും ഇരുവരെയും പ്രതിചേർത്തിട്ടുണ്ട്. ഉത്രയുടെ അമ്മ മണിമേഖലയാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. പരമാവധി വേഗത്തിൽ കേസിൽ കുറ്റപത്രം സർപ്പിക്കാൻ ഡിജിപി അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഉത്രവധക്കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു. പത്തനംതിട്ട ജില്ലക്ക് പുറത്ത് നിന്നുള്ളവരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണസംഘം വിപുലീകരിച്ചത്. അഡീഷണൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ 16 പേരാണ് ഉണ്ടാവുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. ഉത്ര വധക്കേസ് പ്രതിയായ സൂരജിനെ കഴിഞ്ഞ ദിവസം വീട്ടിൽ എത്തിച്ച് വീണ്ടു തെളിവെടുത്തു. വീടിനുള്ളിലും ഉത്രയുടെ സ്വർണം കുഴിച്ചിട്ട പറമ്പിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു. ഉത്രയെ അപായപ്പെടത്താൻ ആദ്യം പാമ്പിനെ കൊണ്ടുവന്ന ചാക്ക് വീടിന്റെ പരിസരത്ത് നിന്ന് കണ്ടെടുത്തു.
കേസിൽ പ്രതിചേർക്കപ്പെട്ട സൂരജിന്റെ അച്ഛന്റെ വാഹനം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. ഉത്രയുടെ വീട്ടുകാർ വാങ്ങി നൽകിയ വാഹനം കേസിലെ തൊണ്ടിയാകും. ഉത്രയുടെ സ്വർണാഭരണം വിറ്റ ജ്വല്ലറിയിലും സൂരജിനെ എത്തിച്ച് തെളിവെടുത്തു. സ്വർണത്തിന്റെ ഒരു ഭാഗം ജ്വല്ലറിക്കാരൻ മറിച്ചുവിറ്റെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ കഴിഞ്ഞ ദിവസം ആടൂരിലെ ബാങ്കിലെത്തിച്ച് തെളിവെടുത്തിരുന്നു. ബാങ്ക് ലോക്കറിൽ നിന്നും ഉത്രയുടെ 38 പവൻ സ്വർണം എടുത്ത് വീട്ടിൽ കുഴിച്ചിട്ടെന്ന് സുരേന്ദ്രൻ ക്രൈംബ്രാഞ്ചനോട് സമ്മതിച്ചിരുന്നു. മാർച്ച് 2 ന് സൂരജാണ് സ്വർണം ലോക്കറിൽ നിന്ന് എടുത്തത്. ബാങ്കിലെ സ്വർണത്തിലുള്ള കുറവ് അന്വേഷണ സംഘം പരിശോധിച്ചു. ബാങ്കിൽ നിന്ന് എടുത്ത സ്വർണം ഒരു ബന്ധുവിനെ ഏൽപ്പിക്കാൻ സുരേന്ദ്രൻ ശ്രമിച്ചിരുന്നു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. സുരേന്ദ്രനെ 3 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കൊലപാതകം സംബന്ധിച്ച വിവരങ്ങൾ അമ്മക്ക് അറിയാമായിരുന്നു എന്നാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുള്ളത്.