ഉത്തര്‍പ്രദേശില്‍ റെയ്ഡിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. ആക്രമികള്‍ നടത്തിയ വെടിവെപ്പില്‍ ഡിവൈഎസ്പി ദേവേന്ദ്ര മിശ്രയുള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 12 ഓളം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാന്‍പൂരില്‍ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം.
കാണ്‍പൂര്‍ ദേഹട്ടിലെ ശിവ്‌ലി പോലീസ് സ്‌റ്റേഷന്‍ പ്രദേശത്തെ ബ്രികു ഗ്രാമത്തിലാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ വികാസ് ദുബെ എന്ന കൊടുംകുറ്റവാളിയായിരുന്നു പോലീസിന്റെ ലക്ഷ്യം. 2001-ല്‍ ശിവ്‌ലി പോലീസ് സ്‌റ്റേഷനില്‍ വച്ച് മുന്‍ മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദുബേ. രാജ്‌നാഥ് സിങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ശുക്ല.
പോലീസുകാര്‍ ഒളിത്താവളത്തിലേക്ക് പ്രവേശിച്ചതും ആക്രമികള്‍ വെടിവെപ്പ് ആരംഭിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ വെടിവെപ്പില്‍ ഒരു ഡിവൈഎസ്പി, മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, നാല് കോണ്‍സ്റ്റബിളുകള്‍ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. സംഭവ ശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാന്‍പൂര്‍ ജില്ലാ അതിര്‍ത്തി അടച്ചു പൂട്ടി.