മലപ്പുറത്ത് ക്വാറന്റീൻ ലംഘിച്ച യുവാവിന് കൊവിഡ്. ജമ്മുവിൽ നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന് നിരവധി പേരുമായി സമ്പർക്കമുണ്ടെന്നാണ് കണ്ടെത്തൽ. നിരീക്ഷണത്തിൽ കഴിയവേ ഇയാള്‍ നിരവധി കടകളിലടക്കം പോയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
മലപ്പുറം ചീക്കോഡ് സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ച യുവാവ്. ജൂണ് 18 നാണ് ഇയാള്‍ നാട്ടിൽ എത്തിയത്. ഇയാള്‍ സന്ദർശിച്ച കടകൾ അടക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് രോഗി ജൂണ് 23 ന് മൊബൈൽ കടയിൽ എത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മലപ്പുറത്ത് ഇന്നലെ 35 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം ബാധിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.