നാഗലാന്‍ഡില്‍ പട്ടിയിറച്ചി വില്‍പ്പനയും ഇറക്കുമതിയും പൂര്‍ണ്ണമായി നിരോധിച്ചു. മൃഗസംരക്ഷണ സംഘടനകളുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ പട്ടിയിറച്ചിക്ക് നിരോധനം പ്രഖ്യാപിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. പട്ടിയിറച്ചിയുടെ വാണിജ്യ ഇറക്കുമതിയും കച്ചവടവും നിരോധിക്കാനും പാകം ചെയ്തതും അല്ലാത്തതുമായ പട്ടിയിറച്ചി വില്‍പ്പന നിരോധിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന മന്ത്രിസഭയുടെ ഔദ്യോഗിക തീരുമാനത്തെ അഭിനന്ദിക്കുന്നുവന്ന് നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി ടെംജെന്‍ ടോയ് വെള്ളിയാഴ്ച ട്വീറ്ററില്‍ കുറിച്ചു.
അതേസമയം പട്ടി ഇറച്ചി നിരോധനം സംസ്ഥാനത്തെ ഭക്ഷ്യരീതികള്‍ക്കെതിരായുള്ള ആക്രമണമാണെന്ന് ആരോപിച്ചുകൊണ്ട് നാഗാലാന്‍ഡിലെയും വിവിധ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും സംഘടനകളും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും രംഗത്തുവന്നിട്ടുണ്ട്. ഇതിനിടെ രാജ്യത്ത് പട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കുന്നതിലെ ഒരു പ്രധാന വഴിത്തിരിവായി ഈ തീരുമാനത്തെ കാണുന്നുവെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ പല ഭാഗങ്ങളിലും പട്ടി മാംസം കഴിക്കുന്നത് നിയമവിരുദ്ധമാണ്, എന്നാല്‍ നാഗാലാന്‍ഡിലെ ചില സമുദായങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിലും പട്ടിയിറച്ചി ഒരു രുചികരമായ വിഭവമായി കണക്കാക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകളായുള്ള ജനങ്ങളുടെ ഭക്ഷണ ശീലത്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് തിരിച്ചടിയായിരിക്കുന്നത്. പട്ടിയിറച്ചിക്ക് ഔഷധഗുണമുണ്ടെന്ന അഭിപ്രായവും നാഗാലാന്‍ഡിലെ ചില സമുദായങ്ങള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്.