കള്ളക്കടത്ത് കേസിലെ അന്വേഷണം തന്നിലേക്ക് നീങ്ങുമെന്ന് ഭയം കൊണ്ടാണ് മുഖ്യമന്ത്രി, ഐടി സെക്രട്ടറി ശിവശങ്കറിനെ സ്ഥാനത്ത് നിന്നും നീക്കിയതെന്ന് രമേശ് ചെന്നിത്തല. മുൻപ് സ്പ്രിംഗ്ലർ, ബെവ് കോ പി ഡബ്ല്യൂസി അഴിമതിക്കേസിൽ നിന്നെല്ലാം ശിവശങ്കറിനെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
രാജ്യാന്തര ബന്ധമുള്ള കേസ് സിബി ഐക്ക് വിടാൻ മുഖ്യമന്ത്രി തയ്യാറാകണം. അഴിമതിയുടെ നീണ്ട കഥ ഇനിയും പുറത്ത് വരാനുണ്ട്. കള്ളക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. പ്രതിപക്ഷം ശക്തമായി വിഷയം ഏറ്റെടുക്കും. കള്ളക്കടത്ത് പ്രതിയെ രക്ഷിക്കാൻ ശ്രമം നടത്തിയാൽ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗുരുതരമായ അഴിമതി ചൂണ്ടിക്കാണിക്കുമ്പോൾ പ്രതിപക്ഷത്തെ ആക്ഷേപിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. തെളിവ് സഹിതമാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് പിടിക്കപ്പെട്ടിരിക്കുന്നത്. കേസ് ശിവശങ്കറിനെ മാറ്റിയത് കൊണ്ട് മാത്രം അവസാനിക്കില്ലെനന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ദുരൂഹമായ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാൻ സിബിഐ അന്വേഷണം ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഫ്ലാറ്റിൽ വെച്ച് ശിവശങ്കർ സെക്യൂരിറ്റി മർദ്ദിച്ചതിൽ പൊലീസ് റിപ്പോർട്ട് മുഖ്യമന്ത്രി അറിഞ്ഞില്ലെ രമേശ് ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്ത് വരുമോ എന്ന ഭയം കൊണ്ടാണോ ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാത്തതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സരേന്ദ്രൻ പറഞ്ഞു. 2017 മുതൽ മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ പരിചയമുണ്ട്. 2017 ൽ ഷാർജ ഷെയ്ക്കിന് ആദരം നൽകിയ ചടങ്ങിന്റെ മുഖ്യസംഘാടക സ്വപ്നയായിരുന്നു. ലോക കേരള സഭയുടെ നടത്തിപ്പിൽ സ്വപ്നയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. സ്പീക്കർ ശ്രീരാമകൃഷ്ണനുമായുള്ള ബന്ധം മൂലമാണ് ഇവർ ഈ ചടങ്ങിൽ എത്തിയത്. ലോക കേരള സഭയുടെ തയ്യാറെടുപ്പിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. മന്ത്രിസഭയലെ പലരുമായും സ്വപ്നക്ക് ബന്ധമുണ്ട്. ഐടി വകുപ്പിൽ ഇവരുടെ നിയമനം അറിയില്ലെന്ന് പറയുന്നത് കളവാണ്. സിപിഎമ്മിലെ ഉന്നതന്മാരുമായും സ്വപ്നക്ക് ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്തിന് ബന്ധമില്ലെങ്കിൽ പിന്നെ എന്തിനാണ് ശിവശങ്കറിനെ മാറ്റിയത്. ഐടി സെക്രട്ടറിക്ക് സ്വപ്നയുമായി അവിഹിത ബന്ധമുണ്ട്. തിരുവനന്തപുരത്ത് സ്വപ്നക്ക് ഏറെ ബന്ധങ്ങളുണ്ടെന്നും സുരേന്ദ്രൻ കോഴിക്കോട് വാർത്താ സമ്മേളത്തിൽ പറഞ്ഞു.